ന്യൂദല്‍ഹി: വീഡിയോകോണ്‍ ഗ്രൂപ്പിന് ബാങ്ക് വായ്പഅനുവദിച്ചതുമായി ബന്ധപ്പെട്ട് ഐസിഐസിഐ ബാങ്ക് എംഡിയും, സിഇഒയുമായ ചന്ദ കോച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2012ല്‍ ഐസിഐസിഐ ബാങ്ക് ഉള്‍പ്പെടുന്ന കണ്‍സോര്‍ഷ്യത്തില്‍ നിന്ന് നിയമ വിരുദ്ധമായി 3,250 കോടിയുടെ വായ്പ എടുത്തെന്ന ആരോപണത്തെ തുടര്‍ന്നാണ് സിബിഐ പ്രാഥമികാന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ദീപക്കിനെ അടുത്തുതന്നെ സിബിഐ ബാങ്ക് ഉദ്യോഗസ്ഥരുടെയും, കണ്‍സോര്‍ഷ്യം ഉന്നതാധികാരികളുടേയും സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. വിഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ധൂത്തിനായി 2012ലാണ് ദീപക്കും രണ്ട് ബന്ധുക്കളും ചേര്‍ന്ന് ഐസിഐസിഐ ബാങ്കില്‍ നിന്ന് 3250 കോടി വായ്പ അനുവദിച്ചത്. 2017ല്‍ ഇത് കിട്ടാക്കടമായി ബാങ്ക് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് വായ്പ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. കേസുമായി ബന്ധപ്പെട്ട് ഐസിഐസിഐ നോഡല്‍ ഓഫീസറെ ഇതിനോടകം സിബിഐ ചോദ്യം ചെയ്തു.
അതേസമയം എസ്ബിഐ നേതൃത്വം നല്കുന്ന 20 ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 40,000 കോടി രൂപ വീഡിയോകോണിന് വായ്പ അനുവദിച്ചിരുന്നു. അതിന്റെ ഭാഗമായാണ് 3,250 കോടി ഗ്രൂപ്പിന് ലഭിച്ചതെന്ന് വേണുഗോപാല്‍ അറിയിച്ചു. വായ്പയ്ക്കായി ഹാജരാക്കിയ രേഖകകളും സിബിഐ കണ്ടെടുത്തിട്ടുണ്ട്. കൂടാതെ വീഡിയോകോണിന്റെ സ്വകാര്യ ഇക്വിറ്റികള്‍ നിയമ വിരുദ്ധമായി കൈമാറ്റം ചെയ്തിട്ടുണ്ടെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: