നെടുങ്കണ്ടം: രാമക്കല്‍മേട്ടില്‍ തമിഴ്നാടിന്റെ കൈവശമുള്ള വനമേഖലയിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിടുന്നതിന് കര്‍ശന നിയന്ത്രണം. കുരങ്ങണിയില്‍ ട്രക്കിങിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് രാമക്കല്‍മേട്ടിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്നാണ് തമിഴ്നാട് വനംവകുപ്പിന്റെ വിശദീകരണം. കേരള-തമിഴ്നാട് അതിര്‍ത്തി പ്രദേശങ്ങളായ കമ്പംമെട്ട്, ബോഡിമെട്ട്, അണക്കരമെട്ട്, രാമക്കല്‍മെട്ട് മേഖലകളിലെ അതിര്‍ത്തി വനപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
കൈയേറ്റവുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ആദ്യം പ്രവേശനം പൂര്‍ണ്ണമായും തടഞ്ഞു. നാട്ടുകാരുടെ എതിര്‍പ്പ് ശക്തമായതോടെ കര്‍ശന നിയന്ത്രണത്തില്‍ പ്രവേശനം എന്നാക്കി. നിരീക്ഷണത്തിനും, സഞ്ചാരികളെ നിയന്ത്രിക്കുന്നതിനുമായി പ്രദേശത്ത് തമിഴ്നാട് വനംവകുപ്പ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നിലവില്‍ കുറവന്‍- കുറവത്തി പ്രതിമയുടെ അടുത്ത് വരെ മാത്രമാണ് നിയന്ത്രണമില്ലാതെ സഞ്ചാരികള്‍ക്ക് എത്താന്‍ സാധിക്കുന്നത്. ഈസ്റ്റര്‍ പ്രമാണിച്ചുള്ള അവധി ദിവസങ്ങളായതിനാല്‍ രാമക്കല്‍മേട്ടില്‍ സഞ്ചാരികളുടെ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: