കായംകുളം: കായംകുളം റെയില്‍വേ സ്റ്റേഷനു സമീപം ട്രാക്കില്‍ പഴയ പാളംവച്ച് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമം. ഇന്നലെ പുലര്‍ച്ചെ കെപി റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിന് സമീപം സിഗ്നലിനോട് ചേര്‍ന്നുളള ട്രാക്കിലാണ് എണ്‍പത് കിലോയോളം തൂക്കമുളള പഴയ പാളം കണ്ടെത്തിയത്.
കീമാന്‍ പാളം പരിശോധിക്കുന്നതിനിടെയാണ് പാളത്തിനു കുറുകെ അപകടകരമായ നിലയില്‍ ഇരുമ്പുകഷണം കണ്ടത്. സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍പിഎഫ് സിഐ അനില്‍കുമാര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ശ്രീനിവാസന് എന്നിവര്‍ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ഗതാഗതത്തിന് തടസ്സമില്ലെന്നറിയിച്ചതിന് ശേഷമാണ് തീവണ്ടി അതേട്രാക്കിലൂടെ കടത്തിവിട്ടത്.
പിന്നീട് അസി കമ്മീഷണര്‍ ടി.എസ്. ഗോപകുമറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നിന്ന് ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെയെത്തി പരിശോധന നടത്തി. സംഭവസ്ഥലത്തു നിന്ന് മണംപിടിച്ച നായ അഞ്ഞൂറ് മീറ്റര്‍ അകലെയുള്ള കള്ളുഷാപ്പിന് സമീപമെത്തി നില്‍ക്കുകയായിരുന്നു. സംഭവം മോഷണ ശ്രമമാണെന്ന് സംശയിക്കുന്നതായി അസി. കമ്മീഷണര്‍ പറഞ്ഞു.
ഒരാഴ്ച മുമ്പ് കാക്കനാട് വലിയതറ ലെവല്‍ക്രോസിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇലക്ട്രിക്കല്‍ ഇന്സ്പെക്ഷന് വാഗണ്‍ കുത്തിത്തുറന്ന് എട്ടുകിലോ തൂക്കമുളള ചെമ്പ് കേബിളുകളും സാധാരണ കേബിളും ഫൈബര്‍ ഹാന്‍ഡിലുകളും പാളത്തില്‍ നിരത്തി തീവണ്ടി അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. പുലര്‍ച്ചെ 2.40ന് എത്തിയ മംഗലാപുരം-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിന്‍ മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് പ്രവേശിക്കാന്‍ വേഗത കുറച്ചതിനാലാണ് ദുരന്തം ഒഴിവായത്.
രണ്ടുമാസത്തിന് മുമ്പ് അമ്പത് കിലോക്ക് മുകളില്‍ ഭാരം വരുന്ന പഴയ സിഗ്നല്‍ ബോക്സ് ചേരാവളളി ലെവല്‍ക്രോസിന് സമീപം ട്രാക്കില്‍ വച്ച് അട്ടിമറിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ തീവണ്ടി കയറി ബോക്സ് തെറിച്ചുപോയതിനാല്‍ ദുരന്തം ഒഴിവാകുകയായിരുന്നു. രണ്ടു സംഭവങ്ങള്‍ക്കും പിന്നിലുളളവര്ക്കുവേണ്ടി സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും അസി. കമ്മീഷണര്‍ ടി.എസ്. ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: