തൃശൂര്‍: സംസ്ഥാനത്ത് വെടിക്കെട്ടുകള്‍ നടത്താന്‍ അനുമതി നല്കുന്നതില് കര്‍ശന നിര്‍ദ്ദേശങ്ങളുമായി സംസ്ഥാന സര്‍ക്കാരും ഡിജിപിയും. ഡിജിപി ലോക്നാഥ് ബെഹ്റയുടെ പുതിയ സര്‍ക്കുലര്‍ വെടിക്കെട്ടിന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നു.
വെടിക്കെട്ട് അപകടങ്ങള്‍ ഉണ്ടായാല്‍ ആദ്യം മറുപടി പറയേണ്ടിവരിക പോലീസായിരിക്കും. വെടിക്കെട്ട് നടത്താന്‍ അനുമതിയില്ലാത്ത ഉത്സവക്കമ്മിറ്റിക്കാര്ക്ക് സമ്മര്‍ദത്തിന് വഴങ്ങി അനുമതി നല്‍കരുത്. വിദഗ്ധരായ തൊഴിലാളികളെ മാത്രമേ കരിമരുന്ന് പ്രകടനം നടത്താന്‍ അനുവദിക്കാവൂ. കാണികളെ നിയന്ത്രിക്കാന്‍ പോലീസിന് കഴിയണം.
പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമ നടപടിയെടുക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചസംഭവിച്ചാല്‍ റാങ്ക് നോക്കാതെ നടപടിയെടുക്കുമെന്നും ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കി. സര്‍ക്കാരിന്റെയും പോലീസിന്റെയും പുതിയ നീക്കം തൃശൂര്‍ പൂരം, നെന്മാറ-വല്ലങ്ങി വേല അടക്കമുള്ള ഉത്സവങ്ങളുടെ പകിട്ട് കുറയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: