കൊച്ചി: സംസ്ഥാനത്ത് ഇടത് വലത് മുന്നണികള്‍ ദളിത് വിഭാഗത്തെ വഞ്ചിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബിജെപി പട്ടിക ജാതി/വര്‍ഗ്ഗ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ പട്ടികജാതി/വര്‍ഗ്ഗ സംഘടനകളുടെ സംസ്ഥാന തല നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പട്ടികജാതി/വനവാസി ജനതയുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒരുമിച്ച് പോരാടാന്‍ സമുദായ സംഘടനകള്‍ തയ്യാറാകണമെന്നും അവകാശങ്ങള്‍ നേടിയെടുക്കാന്‍ പിന്നാക്ക വിഭാഗങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പട്ടികജാതി വനവാസി സംഘടനകള്‍ പട്ടികജാതി/വര്ഗ്ഗകര്മ്മ സമിതി രൂപീകരിച്ചു. സമിതിയുടെ രക്ഷാധികാരികളായി എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ (കെപിഎംഎസ്), എം.കെ. കുഞ്ഞോന് (ഹരിജന സമാജം) എന്നിവരേയും ജനറല്‍ കണ്വീര്മാരായി പി.എം. വേലായുധന്, പി. സുധീര്‍ എന്നിവരേയും തെരഞ്ഞെടുത്തു. പട്ടികജാതി വര്‍ഗ്ഗ ജനതയുടെ അവകാശം ശക്തമാക്കാനായി അടുത്ത മാസം 11ന് സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യാഗ്രഹം സംഘടിപ്പിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി, ഗവര്‍ണര്‍, പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവര്‍ക്ക് നിവേദനം നല്‍കും.
പട്ടിക ജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍ അധ്യക്ഷനായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, എസ്സി മോര്‍ച്ച ദേശീയ ഉപാദ്ധ്യക്ഷന്‍ ഷാജുമോന്‍ വട്ടേക്കാട്, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.പി.പി. വാവ, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി.എ. പുരുഷോത്തമന്, എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍ (കെപിഎംഎസ്), വെണ്ണിക്കുളം മാധവന് (കേരള സാംബവര്‍ സൊസൈറ്റി), പി.കെ. കരുണാകരന് (വേട്ടുവ മഹാസഭ), പി.എസ്. പ്രസാദ്, വി.ടി. രഘു (അഖില കേരള ഹരിജന സമാജം) തുടങ്ങി നിരവധി സാമുദായിക നേതാക്കള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: