കല്‍പ്പറ്റ: വയനാട്ടിലെ നീര്‍വാരം ഗവണ്മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വനവാസി വിദ്യാര്‍ത്ഥികള്‍ക്ക് എസ്എസ്എല്‍സി പരീക്ഷാ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് ഗോത്രമഹാസഭ സംസ്ഥാന അദ്ധ്യക്ഷ സി.കെ. ജാനു ആവശ്യപ്പെട്ടു.
വയനാട്ടിലെ മറ്റ് വിദ്യാലയങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ നടന്നിട്ടുണ്ടോ എന്നും അന്വേഷിക്കണം. വിദ്യാര്‍ത്ഥികളെ മാനസികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച അധ്യാപകരുടെ നടപടിയെക്കുറിച്ചും അന്വേഷണം നടത്തണം. പട്ടിക വിഭാഗക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരം ഇവര്‍ക്കെതിരെ കേസ്സെടുക്കണം. സ്കൂള്‍ പിടിഎയുടെ മൗനം ഭയപ്പെടുത്തുന്നതാണ്.
വനവാസി വിദ്യാര്‍ത്ഥികളെ സ്കൂളിലെത്തിക്കുന്നതിനും അവരുടെ പഠനനിലവാരം ഉയര്‍ത്തുന്നതിനുമായി ലക്ഷക്കണക്കിന് രുപയാണ് സംസ്ഥാനത്ത് ചിലവഴിക്കുന്നത്. ഗോത്രസാരഥിയും സ്കൂള്‍ ക്യാമ്പുകളും ഇത്തരം വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ളതാണ്. എന്നാല്‍ ഇതിനെയെല്ലാം പരിഹാസ്യമാക്കി ചില അദ്ധ്യാപകര്‍ നടത്തുന്ന ദുഷ്പ്രവണതകള്‍ ചോദ്യംചെയ്യപ്പെടേണ്ടതാണെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: