എടത്വാ: എല്‍ഐസി ഓഫീസില്‍ അടയ്ക്കാനേല്‍പ്പിച്ച തുക തട്ടിയെടുത്തെന്നാരോപിച്ച് നല്കിയ പരാതിയെ തുടര്‍ന്ന് തലവടി സൗത്ത് ലോക്കല്‍ കമ്മറ്റി അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാരേത്തോട് പാലിയേക്കര മറിയാമ്മയാണ് എല്‍ഐസി ഏജന്റുകൂടിയായ ലോക്കല്‍ കമ്മറ്റി അംഗത്തിനെതിരെ പരാതി നല്‍കിയത്.
വിധവയായ വീട്ടമ്മ വീട്ടുജോലി ചെയ്ത് സംമ്പാദിച്ച കാശാണ് ലോക്കല്‍ കമ്മറ്റി അംഗം തട്ടിയെടുത്തതെന്ന് ആരോപണമുള്ളത്. 2011 ലാണ് മറിയാമ്മയെ ഇയാള്‍ ഇന്‍ഷ്വറന്‍സില്‍ ചേര്‍ത്തത്. ഒരുലക്ഷം രൂപാ പോളിസി തുകയുടെ പ്രീമിയം 1520 രൂപ വീതം മൂന്ന് മാസം കൂടുമ്പോള്‍ അടച്ചുവരുകയായിരുന്നു. 19-ാം തവണ നല്‍കേണ്ട പ്രീമിയം മുടങ്ങിയത് മറിയാമ്മ അറിഞ്ഞതാണ് സംഭവം പുറത്തായത്. പിന്നീട് പോളിസി പുതുക്കാനായി പതിനായിരം രൂപകൂടി ഇയാള്‍ വാങ്ങിയതായും മറിയാമ്മ പറയുന്നു.
കഴിഞ്ഞ ലോക്കല്‍ സമ്മേളനം മുതല്‍ ഇയാള്‍ക്കെതിരെ ആരോപണം നിലനില്‍ക്കുന്നുണ്ട്. ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച വ്യക്തികൂടിയാണ് ആരോപണ വിധേയനായ ലോക്കല്‍ കമ്മറ്റി അംഗം.
സിപിഎം ജില്ലാ സെക്രട്ടറിയും ചെങ്ങന്നൂരിലെ ഇടതു സ്ഥാനര്‍ത്ഥിയുമായ സജിചെറിയാനെ ഈയാള് പരസ്യമായി അക്ഷേപിച്ചിരുന്നതായി പരാതിയുണ്ട്. മറിയാമ്മ എല്‍ഐസി ഓഫീസില്‍ പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: