വിവാഹത്തലേന്ന് അച്ഛന് മകളെ കുത്തിക്കൊന്ന വാര്‍ത്ത വായിച്ച് ഞെട്ടിപ്പോയി! ഇത്രയും ക്രൂരകൃത്യം നിര്‍വഹിക്കാന്‍ ആ മകള്‍ക്ക് ജന്മം നല്കിയ പിതാവിനെങ്ങനെ മനസ്സുവന്നു? മകള്‍ താന്തോന്നിയും തെമ്മാടിയും സാമൂഹ്യവിരുദ്ധനുമായ ഒരുത്തനെയാണ് പ്രേമിച്ചതെങ്കില്‍ പിതാവിന്റെ എതിര്‍പ്പിനെ ന്യായീകരിക്കാമായിരുന്നു. മകളുടെ ഭര്ത്താവാകുന്നവര് താഴ്ന്ന ജാതിക്കാരനാണ്. താഴ്ന്ന ജാതിക്കാരന് ജാമാതാവായി വന്നാല്‍ ജാതിയില്‍ ഉയര്‍ന്ന തനിക്ക് നാട്ടുകാരുടേയും സുഹൃത്തുക്കളുടെയും മുഖത്തുനോക്കാന്‍ കഴിയുമോ എന്ന മിഥ്യാഭിമാനം അതാണ് ആ പിതാവിനെ അലട്ടിയത്. അതിനയാള്‍ കണ്ട പരിഹാരം സ്വന്തം മകളെ ഇല്ലായ്മ ചെയ്യലാണ്.
ജാതിക്കെതിരെ അതിശക്തമായ പോരാട്ടം നടത്തിയ, ജാതി ഈ സമൂഹത്തില്‍നിന്ന് തുടച്ചു നീക്കേണ്ടതാണെന്നും, ആരും ജാതി ചോദിക്കുകയോ പറയുകയോ ചെയ്യരുതെന്നും ഉപദേശിച്ച ഗുരുദേവന്റെ നാട്ടില്‍ അദ്ദേഹത്തിന്റെ ആഹ്വാനം പിറന്ന് ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിട്ടിട്ടും ജാതിയുടെ പേരില്‍ ദുരഭിമാനക്കൊല നടക്കുന്നുവെന്നത് അദ്ഭുതമാണ്.
ഇങ്ങനെ പോയാല്‍ ഇനി എന്നാണ് മലയാളക്കര ജാതിഭ്രാന്താലയമെന്ന ദുരവസ്ഥയില്‍നിന്ന് മുക്തമാവുക? അതു കാണാനുള്ള ഭാഗ്യം കേരളീയര്ക്കുണ്ടാകുമോ? ഇല്ലെങ്കില്‍ ഇത്തരം ജാതിക്കൊലപാതക വാര്‍ത്തകള്‍ ഇനിയും നമുക്ക് പത്രങ്ങളില്‍ വായിക്കേണ്ടിവരും.
കണ്ണോളി സുനില്‍,
തേലപ്പിള്ളി,
തൃശൂര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: