എലിക്കുളം: ഭഗവതിക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍. ഏപ്രില്‍ 20ന് തന്ത്രി കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പുന:പ്രതിഷ്ഠയും ദ്രവ്യകലശവും നടക്കും.
ദേവപ്രശ്ന വിധിപ്രകാരം ശ്രീകോവില്‍, നമസ്കാര മണ്ഡപം, ബലിക്കല്‍പ്പുര, ഗണപതിക്ഷേത്രം, പ്രദക്ഷിണവഴി എന്നിവയാണ് പുനര്‍നിര്‍മിക്കുന്നത്. എഴുപതു ലക്ഷം രൂപയുടെ വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നതെന്ന് ദേവസ്വംപ്രസിഡന്റ് എം. ജി.മോഹനകുമാര്‍ മുകളുംപുറത്ത്, വൈസ് പ്രസിഡന്റ് ശ്രീജിത്ത് മുണ്ടയ്ക്കല്‍, സെക്രട്ടറി പ്രദീപ് കല്ലൂത്താഴെ, ഖജാന്‍ജി രാജേഷ് കൊടിപ്പറമ്പില്‍ എന്നിവര്‍ പറഞ്ഞു. ഗണപതിക്ഷേത്രം മാമലശേരില്‍ എന്‍.പ്രവീണും വലിയ നടപ്പന്തല്‍ പെരുമ്പോഴിപ്പുറത്ത് കുടുംബയോഗവും നിര്‍മിച്ചു സമര്‍പ്പിക്കും. അറുനൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ക്ഷേത്രത്തിലെ ദേവീചൈതന്യം വടക്കേമലബാറിലെ ശ്രീപോര്‍ക്കലി(മൃദംഗശൈലേശ്വരി) ക്ഷേത്രത്തില്‍ നിന്ന് എത്തിച്ചതാണ്. ആദ്യം ആനിക്കാട് അമ്പഴത്തിങ്കല്‍ ക്ഷേത്രത്തിലും പിന്നീട് എലിക്കുളം മുണ്ടയ്ക്കല്‍ തറവാട്ടുകളരിയിലുമാണ് ദേവീ ചൈതന്യത്തെ കുടിയിരുത്തിയത്.
പിന്നീട് മൂരിപ്പാറമഠം കുടുംബം സ്വന്തം സ്ഥലത്ത് ക്ഷേത്രം പണിത് പ്രതിഷ്ഠ നടത്തുവാന്‍ അനുവാദം നല്‍കുകയായിരുന്നു. മുന്‍കാലത്ത് ഐവര്‍കളി നടത്തിയിരുന്ന ക്ഷേത്രത്തില്‍ കളിത്തട്ടുകള്‍ നിലനില്‍ക്കുന്നുണ്ട്.
1962-ല്‍ എലിക്കുളം 332-ാം നമ്പര്‍ എന്‍.എസ്.എസ്.കരയോഗത്തിന് ക്ഷേത്രവും ഒരേക്കറിലേറെ സ്ഥലവും ദാനമായി നല്‍കിയതാണ്. മുമ്പ് 1971-ലും 2001-ലുമാണ് ക്ഷേത്രത്തില്‍ കലശം നടത്തിയത്.
2017-ല്‍ എരുവ ശ്രീനിവാസ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന ദേവപ്രശ്നവിധി പ്രകാരമാണ് ഇപ്പോള്‍ നവീകരണം പൂര്‍ത്തീകരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: