കൊല്‍ക്കത്ത: നന്ദി മിഥുന്…. കാത്തിരിപ്പിന് അവസാനമാക്കിയതിന്. സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ കിരീടനേട്ടത്തിന് കേരളം നന്ദിപറയുന്നത് ഒന്നാം നമ്പര്ഗോളി മിഥുനിനോട്. നിശ്ചിത സമയത്തും അധികസമയത്തും സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്ന് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ഷൂട്ടൗട്ടില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് ആതിഥേയരായ ബംഗാളിനെ തകര്‍ത്ത് കേരളം സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ പൂവണിഞ്ഞത് ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പ്. ഷൂട്ടൗട്ടില്‍ മിഥുന് ബംഗാളിന്റെ ആദ്യ രണ്ട് കിക്കുകളും ഉജ്ജ്വലമായി തടുത്ത് കേരളത്തിന് മാനസികമായ ആത്മവിശ്വാസം നല്കി. കേരളത്തിനായി കിക്കെടുത്ത നാലുപേരും ലക്ഷ്യം കണ്ടപ്പോള്‍ ബംഗാളിന്റെ രണ്ടുപേര്‍ക്ക് മാത്രമാണ് ഗോള്‍ നേടാന്‍ കഴിഞ്ഞത്.
ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തിലെ ആറാം കിരീടമാണ് കേരളത്തിന് ഇത്തവണത്തേത്. 2004-05-ല്‍ ദല്‍ഹിയില്‍ വെച്ചാണ് കേരളം അവസാനമായി കിരീടം നേടിയിരുന്നത്. അന്ന് പഞ്ചാബിനെ 3-2ന് പരാജയപ്പെടുത്തി.
ഇന്നലെ നിശ്ചിത സമയത്ത് ഇരുടീമുകളും 1-1നും അധികസമയത്ത് 2-2നും സമനില പാലിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്.
കളിയുടെ 19-ാം മിനിറ്റില്‍ എം.എസ്. ജിതിനും അധികസമയത്തിന്റെ 23-ാം മിനിറ്റില്‍ ബിപിന്‍ തോമസും കേരളത്തിനായി ലക്ഷ്യം കണ്ടപ്പോള്‍ ബംഗാളിനായി 68-ാം മിനിറ്റില്‍ ജിതേന്‍ മുര്‍മുവും എക്സ്ട്രാടൈമിന്റെ പരിക്ക് സമയത്ത് ഉജ്ജ്വലമായ ഫ്രീകിക്കിലൂടെ ദീപാങ്കുര്‍ സര്‍ക്കാരും ലക്ഷ്യം കണ്ടു. അവസാന 6 മിനിറ്റ് 10 പേരുമായാണ് ബംഗാള്‍ കളിച്ചത്.
കളിയുടെ തുടക്കം മുതല്‍ പന്തടക്കത്തിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും കേരളമായിരുന്നു മുന്നില്‍. എന്നാല്‍ കിട്ടിയ സുവര്‍ണ്ണാവസരങ്ങള്‍ പോലും ലക്ഷ്യത്തിലെത്തിക്കുന്നതില്‍ സ്ട്രൈക്കര്‍മാര്‍ പരാജയപ്പെട്ടു. അല്ലായിരുന്നെങ്കില്‍ നിശ്ചിതസമയത്തുതന്നെ ഗംഭീരവിജയത്തോടെ കിരീടം സ്വന്തമാക്കാമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: