കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്റു കോളേജ് സംഭവത്തില്‍ എസ്എഫ്ഐക്ക് പങ്കില്ലെന്ന നേതൃത്വത്തിന്റെ വാദം പൊളിയുന്നു. കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്യപ്പെട്ട മൂന്ന് വിദ്യാര്‍ത്ഥികളും എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകര്‍.
എസ്എഫ്ഐ ജില്ലാ കമ്മറ്റിയംഗമായ സസ്പെന്‍ഡ് ചെയ്യപ്പെട്ട മുഹമ്മദ് അനീസാണ് കോളേജിലെ എല്ലാ പ്രശ്നങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
കോളേജിലെ രണ്ടാം വര്‍ഷ ബിഎ എക്കണോമിക്സ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് അനീസ്, പ്രവീണ്‍ എംപി, രണ്ടാം വര്‍ഷ ബിഎസ് സി മാത് സ് വിദ്യാര്‍ത്ഥിയായ ശരത് ദാമോദര്‍ എന്നിവരെയാണ് പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവത്തില്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.
ഇതില്‍ മുഹമ്മദ് അനീസ് എസ്എഫ്ഐ ജില്ലാ കമ്മറ്റി അംഗമാണ്. അനീസിന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. കോളേജില്‍ നേരത്തേ നടന്ന എസ്എഫ്ഐയുടെ നിരാഹാര സമരത്തിലടക്കം നിര്‍ണ്ണായക പങ്ക് വഹിച്ച പ്രവീണും പ്രിന്‍സിപ്പലിന്റെ യാത്രയയപ്പിനോടനുബന്ധിച്ച് പടക്കം പൊട്ടിച്ച് ഓടുന്നതായി ദൃശ്യങ്ങളിലുള്ള ശരത് ദാമോദറും എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകരാണ്.
ഇതോടെ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ല എന്ന എസ്എഫ്ഐ നേതൃത്വത്തിന്റെ വാദം പൂര്‍ണ്ണമായും പൊളിയുകയാണ്. മുഹമ്മദ് അനീസ്, പ്രവീണ്‍ എന്നിവരാണ് കോളേജിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്ന് പ്രിന്‍സിപ്പല്‍ പിവി പുഷ്പജയും വ്യക്തമാക്കി.
എസ്എഫ്ഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്ന് ഇന്നലെ നടന്ന യോഗത്തില്‍ കോളേജ് മാനേജമെന്റും ഉറച്ച നിലപാടെടുത്തതോടെ സംഘടന കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: