എഴുത്തുകാരന്റെ ഭാവനയെ പ്രചോദിപ്പിക്കുന്നതെന്താണ്? അനുഭവങ്ങള്‍ എന്നതായിരിക്കും സ്വാഭാവികമായും ആദ്യം ലഭിക്കുന്ന ഉത്തരം. അവന്റെ ചുറ്റുപാടുകള്‍, ചുറ്റുപാടുകളില്‍നിന്നും വായനയില്‍നിന്നുമൊക്കെയായി അവന് ആര്‍ജ്ജിച്ചെടുത്ത വിദൂരാനുഭവങ്ങള്‍ എന്നൊക്കെയുള്ള ഉത്തരങ്ങള്‍ പിന്നാലെയും വരാം. എന്തൊക്കെയായാലും, അവന് ജീവിച്ചു പരിചയമുള്ള പ്രകൃതിയെ അവഗണിച്ച് ഒരു എഴുത്തുകാരനും എഴുതാന്‍ കഴിയുമെന്നു തോന്നുന്നില്ല. പ്രകൃതിവര്‍ണ്ണനകളോ, ദൃശ്യങ്ങളോ പ്രതിപാദ്യമായി വരുന്ന ഒരു രചനയെങ്കിലും നടത്താത്ത എഴുത്തുകാരനുമുണ്ടാകുമെന്നു തോന്നുന്നില്ല. ഏറ്റവും ലോലമോ തീക്ഷ്ണമോ ആയ പ്രണയവും യുദ്ധവും യാതനകളും നേട്ടങ്ങളും പ്രമേയമാകുമ്പോഴൊക്കെ, പ്രകൃതിയിലെ ഏതെങ്കിലും പ്രതിഭാസവുമായി അവയെ താരതമ്യം നടത്താനുള്ള ശ്രമങ്ങളെങ്കിലുമുണ്ടായിരിക്കും. ആല്‍ബര്‍ട്ട് ഐന്സ്റ്റീന്, പ്രകൃതിയില്‍നിന്നന്യമായ മനുഷ്യചിന്തകളെയും വികാരങ്ങളെയും കാഴ്ചാവഞ്ചനയില്‍നിന്നുമുണ്ടാകുന്നതാണ് എന്ന് വിശേഷിപ്പിക്കുന്നു. ഈ വഞ്ചനയില്‍നിന്നും മോചനം നേടാനുള്ള വഴിയായി ഐന്സ്റ്റീന് പറയുന്നത്, ചിന്തയെ വിശാലമാക്കാനും പ്രകൃതിയെയും പ്രപഞ്ചത്തേയും പുണരാനുമാണ്.
മലയാള സാഹിത്യത്തില്‍ ഇന്നു ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ സാഹിത്യരചനയില്‍ പ്രകൃതിയെ പ്രമേയമാക്കിയവര്‍ കവയിത്രി സുഗതകുമാരി ടീച്ചറും കഥാകാരന് അംബികാസുതന്‍ മാങ്ങാടുമാണെന്നു തോന്നുന്നു. പ്രകൃതിചൂഷണത്തിനെതിരായ പോരാട്ടങ്ങളില്‍ ഏറ്റവും കൂടുതല്‍ പങ്കാളിത്തം വഹിച്ചവരിലും മുന്നില്‍നില്‍ക്കുന്നവര്‍ ഇവര്‍തന്നെയാണെന്നു കാണാം. മറ്റുള്ള എഴുത്തുകാരുടെ രചനകളില്‍ പ്രകൃതിയും പ്രകൃതി സ്നേഹവും ഇല്ലെന്നല്ല ഇതിനര്‍ത്ഥം. ഏകദേശം എല്ലാ എഴുത്തുകാരും പ്രകൃതിയെക്കുറിച്ച് വേവലാതിപ്പെട്ടിട്ടുണ്ട്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ പ്രകൃതിക്കായുള്ള മുറവിളികളില്‍, പ്രത്യക്ഷ സമരങ്ങളില്‍ സുഗതകുമാരി ടീച്ചറെ പോലെ, എഴുത്തുകാര്‍ മുന്നിട്ടിറങ്ങുന്നതു കാണുന്നില്ലെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്? എഴുത്തുകാരനെ ഭരിക്കുന്ന മറ്റ് സ്ഥാപിത താത്പര്യങ്ങളായിരിക്കുമോ ഇതിനു കാരണം? ഒരു പുനര്‍വിചിന്തനം ഇക്കാര്യത്തിലുണ്ടാകാതെ തരമില്ല.
ഏറ്റവും പുതിയതായി വയല്‍ക്കിളികളുടെ സമരത്തില്‍ നമ്മുടെ എഴുത്തുകാരുടെ പങ്കാളിത്തം എത്രത്തോളമുണ്ടായി എന്നത് ഒരു ചോദ്യചിഹ്നമാണ്. കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യത്തോടെ, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന്, പ്രകൃതി സ്നേഹികളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കന്മാരും സിനിമാക്കാരുമൊക്കെ വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി കീഴാറ്റൂര്‍ വയലിലേക്കെത്തിച്ചേര്‍ന്നപ്പോള്‍ പ്രമുഖരായ എഴുത്തുകാരെയൊന്നും അക്കൂട്ടത്തില്‍ കണ്ടതായി ശ്രദ്ധയില്‍പ്പെട്ടില്ല. രാഷ്ട്രീയക്കാരെ ധാരാളമായി കാണുകയും ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാരും സിനിമാതാരവും എംപിയുമായ സുരേഷ് ഗോപിയുമൊക്കെ സമരനായകനായ സുരേഷ് കീഴാറ്റൂരിന്റെ കീഴാറ്റൂര്‍ പ്രഖ്യാപനത്തിനു ശേഷം പ്രസംഗിക്കുകയും, അവരവരുടെ പ്രസ്ഥാനങ്ങളുടെ പിന്തുണ സമരത്തിന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. പക്ഷേ, എഴുത്തുകാരന്റെ പിന്തുണയറിയിക്കാന് ആരുമവിടെയുണ്ടായില്ല എന്നത് വലിയൊരു കുറവുതന്നെയായി തോന്നി. സുഗതകുമാരി ടീച്ചര്‍ പിന്തുണയറിയിച്ച് ലേഖനമെഴുതിയതും, മന്ത്രി സുധാകരന്റെ കഴുകന് പരാമര്‍ശത്തിനെതിരായ പ്രതികരണത്തിലുമപ്പുറം, മറ്റ് പ്രമുഖ എഴുത്തുകാരാരും സമരത്തിന്റെ ഭാഗമായില്ല. തിരുവനന്തപുരത്തുനിന്നും കണ്ണൂര്‍ വരെ യാത്രചെയ്യാനുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണമായിരിക്കും സുഗതകുമാരി ടീച്ചര്‍ അന്ന് അവിടെയെത്താതിരുന്നത്. ആറന്മുളയില് അവര്‍ വഹിച്ച നേതൃപരമായ പങ്ക് നമുക്ക് അറിയാവുന്നതാണല്ലോ.
എന്തുകൊണ്ടായിരിക്കും എഴുത്തുകാര്‍ ഇത്ര നിസ്സംഗത പാലിക്കുന്നത്! അവര്‍ക്ക് എന്തെങ്കിലും നഷ്ടപ്പെടാനുള്ളതുകൊണ്ടാകുമോ? കീഴാറ്റൂരിന്റെ കാര്യത്തില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് സംസ്ഥാന ഭരണകൂടമാണ് എന്നതുകൊണ്ട് ഭരണകൂടത്തിന്റെ തണലില്‍ നില്ക്കാന് ആഗ്രഹിക്കുന്നതുകൊണ്ടാകുമോ ഈ മൗനം? ഇത്തരത്തില്‍ മൗനം ഭജിച്ചാല്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് എഴുത്തുകാരന് ബോധവാനല്ലാതിരിക്കാന്‍ സാധ്യതയില്ല. “’പച്ചപ്പനന്തത്തേ പുന്നാര പൂമുത്തേ പുന്നെല്ലിന്‍ പൂങ്കരളേ’” എന്നു പാടാന്‍ ഒരു കവിക്ക് ഭാവിയില്‍ തത്തകളില്ലാത്ത അവസ്ഥയാണ് സംജാതമാകാന്‍ പോകുന്നതെന്ന് അറിയാതെ പോകുകയാണോ? വയലുകളെ ആശ്രയിച്ചു ജീവിക്കുന്ന വയല്‍ക്കിളികളെ കൊന്നൊടുക്കിയും, വയലുകള്‍ സംരക്ഷിക്കാന്‍ നടത്തുന്ന സമരപ്പന്തലുകള്‍ തീവെച്ചു നശിപ്പിച്ചും, വയലുകള്‍ നികത്തി ടാര്‍ റോഡുകളും രമ്യഹര്‍മ്മ്യങ്ങളും പണിതുയര്‍ത്തിയും വയലുകള്‍ ഇല്ലാതാക്കിക്കഴിഞ്ഞാല്‍ എവിടെയാണ് പുന്നാരപ്പൂന്തത്തയും പുന്നെല്ലുമൊക്കെയുണ്ടാകുന്നത്? നെല്‍പ്പാടവും പശ്ചിമഘട്ടവും കടലോരവുമില്ലാത്തതായൊരു പ്രകൃതിദൃശ്യം കേരളത്തെ സംബന്ധിച്ച് നമുക്ക് സങ്കല്പിക്കാന് സാധിക്കുമോ? ഈ ദൃശ്യങ്ങളെ രചനകളില്‍ ആവാഹിച്ച് വായനക്കാരന്റെ ഹൃദയം കവരുന്ന എഴുത്തുകാര്‍ എന്തുകൊണ്ടാണ് ഈ വര്‍ണ്ണനകളിലും ദൃശ്യങ്ങളിലും കാണുന്ന പ്രകൃതി നശിപ്പിക്കപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താത്തത്, പ്രകൃതിക്കുവേണ്ടി മുന്നിട്ടിറങ്ങാത്തത്? അതൊക്കെ പ്രകൃതി സംരക്ഷണ പ്രവര്‍ത്തകര്‍ എന്നു വിളിക്കപ്പെടുന്നവരുടെയും രാഷ്ട്രീയക്കാരുടെയും ജോലിയാണെന്നും, തങ്ങള്‍ക്ക് ഇതില്‍ കാര്യമൊന്നുമില്ലായെന്നുമാണോ ചിന്തിക്കുന്നുണ്ടാകുക?
പ്രകൃതി പ്രക്ഷോഭങ്ങളില്‍ സാഹിത്യകാരന്മാര് ഇടപെടേണ്ടതിന്റെ ശക്തമായ സാമൂഹ്യ സാഹചര്യവും നിലനില്ക്കുന്നുണ്ടെന്നത് മറക്കാന്‍ പാടില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ ഉദ്ദേശ്യശുദ്ധിയില്‍ അവിശ്വാസത്തിനുള്ള സാഹചര്യം ഇപ്പോഴില്ലെങ്കിലും, വോട്ടുബാങ്ക് രാഷ്ട്രീയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായും അവരില്‍ മാത്രം വിശ്വാസമര്‍പ്പിക്കുന്നത് ആത്മഹത്യാപരമായിരിക്കും. പണശക്തികള്‍ ശക്തമായി റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ സ്വാധീനമുറപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ മറ്റു സംഘടനകളും വ്യക്തികളും സ്വാധീനിക്കപ്പെടുന്ന സാഹചര്യവുമുണ്ടാകാം. ഈ സാഹചര്യത്തില്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ സാധിക്കുന്നതും, സമൂഹത്തെ സ്വാധീനിക്കാന്‍ സാധിക്കുന്നതും എഴുത്തുകാര്‍ക്കും കലാകാരന്മാര്ക്കുമാണ്.
ഏതുതരത്തിലുള്ള വ്യതിയാനങ്ങളെയും ചെറുത്ത് പ്രകൃതിക്കുവേണ്ടി ആത്മാര്‍ത്ഥമായി നിലകൊള്ളാന്‍ എഴുത്തുകാരനുമാത്രമേ സാധിക്കുകയുള്ളൂ. തങ്ങളുടെ എഴുത്തിന് പ്രചോദനമാകുന്ന പുഴകളും നെല്‍പ്പാടങ്ങളും മലനിരകളും ഭാവിയിലും നിലനിന്നു കാണുവാനായെങ്കിലും എഴുത്തുകാര്‍ മുന്നിട്ടിറങ്ങിയേ പറ്റൂ. വയലുകളെ സംരക്ഷിക്കാനുള്ള സമരത്തില്‍ വയല്‍ക്കിളികളോടൊപ്പം നിന്ന് പ്രത്യക്ഷ സമരത്തിലിടപെടാനും, ശക്തമായ ഭാഷയില്‍ പ്രകൃതിക്കായി ശബ്ദമുയര്‍ത്താനും മറ്റെല്ലാ കെട്ടുപാടുകളും വലിച്ചെറിഞ്ഞ് എഴുത്തുകാരന് സാധിക്കട്ടെയെന്ന് ആശിക്കുന്നു. വയല്‍ക്കിളികള്‍ക്കു വേണ്ടിയുള്ള അടുത്ത പ്രത്യക്ഷ സമരത്തില്‍ പ്രക്ഷോഭം നയിക്കുന്നത് നമ്മുടെ പ്രഗത്ഭരായ മുന്‍നിര എഴുത്തുകാര്‍ തന്നെയാവട്ടെയെന്നും, കേരളത്തിലെ സര്‍ഗ്ഗചിന്തയുള്ള ജനതയൊന്നാകെ അതിനുപിന്നിലണിനിരക്കട്ടെയെന്നും, പുതിയൊരു കേരളം രചിക്കപ്പെടട്ടെയെന്നും ആശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: