കൊച്ചി: സഭയ്ക്ക് കോടികളുടെ നഷ്ടം വരുത്തിയ ഭൂമി ഇടപാട്, രാജ്യത്തെ നിയമസംവിധാനത്തെ വെല്ലുവിളിക്കല്‍, പെസഹ ശുശ്രൂഷയ്ക്ക് സ്ത്രീകളുടെ കാല് കഴുകരുതെന്ന നിര്‍ദ്ദേശം…. ഒന്നിന് പിറകെ ഒന്നായി വിവാദങ്ങളിലേയ്ക്ക് വീണ സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉയിര്ത്തെഴുന്നേല്ക്കാനാവാത്ത വിധം കുരുക്കില്‍. കര്‍ദ്ദിനാളിന്റെ ഓരോ വിവാദ വിഷയങ്ങളും എതിര്‍പക്ഷത്തുള്ള ക്രൈസ്തവ പുരോഹിതര്‍ ആയുധമാക്കും. ഭൂമി ഇടപാടില്‍ ഹൈക്കോടതിയിലുള്ള കേസിലും എതിര്‍പക്ഷം കര്‍ദ്ദിനാളിന്റെ പരാമര്‍ശങ്ങള്‍ ഉയര്‍ത്തിക്കാട്ടുമെന്നാണ് സൂചന.
രാജ്യനീതിവെച്ച് ദൈവനീതി അളക്കരുതെന്നും, കോടതിയിലൂടെ സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്നവര്‍ക്ക് ജനമനസ്സില്‍ ഇടമില്ലെന്നുമാണ് ചേര്‍ത്തല കൊക്കോതമംഗലം സെന്റ് തോമസ് പള്ളിയില്‍ വിശുദ്ധ വാരാചരണത്തിനിടെ നടത്തിയ പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ പറഞ്ഞത്.
സഭയും സഭാദ്ധ്യക്ഷനും രാജ്യത്തെ നിയമ സംവിധാനത്തിന് പുറത്താണെന്നും കാനോനിക നിയമങ്ങളാണ് തങ്ങള്‍ക്ക് വലുതെന്നുമുള്ള സൂചനയായിരുന്നു കര്‍ദ്ദിനാളിന്റെ പ്രസംഗത്തില്‍ നിറയെ. സംഭവം വിവാദമായപ്പോള്‍, പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന വാദവുമായി രംഗത്ത് വന്നു. എന്നാല്‍, പ്രസംഗം മുഴുവന്‍ റെക്കോര്‍ഡ് ചെയ്ത് എതിരാളികള്‍ കര്‍ദ്ദിനാളിനെ ഊരാക്കുടുക്കിലാക്കിയിരിക്കുകയാണ്.
കര്‍ദ്ദിനാളിനെതിരെയുള്ള പരസ്യപ്രസ്താവനകള്‍ പുരോഹിതര്‍ വിശുദ്ധവാരാചരണംമൂലം നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍, കേസും വിഷയവും ആരാധാനാ സമയത്ത് പോലും ചൂണ്ടിക്കാട്ടി കര്‍ദ്ദിനാള്‍ എതിര് വിഭാഗത്തിനുനേരെ ആഞ്ഞടിക്കുകയായിരുന്നു. ഇതോടെ, കര്ദ്ദിനാളിനാളിന്റെ ഓരോ സഭാവിരുദ്ധ വിഷയങ്ങളും പുരോഹിതര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു.
പെസഹ ശുശ്രൂഷയ്ക്ക് സ്ത്രീകളുടെ കാല് കഴുകരുതെന്ന കര്‍ദ്ദിനാളിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നാണ് പുരോഹിതരുടെ ആവശ്യം. സ്ത്രീകളുടെ കാല് കഴുകുന്നതിന് തടസ്സങ്ങളൊന്നുമില്ലെന്നും, അവര്‍ക്കും പങ്കാളിത്തം നല്‍കണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ വ്യക്തമാക്കിയിരുന്നു.
മാര്‍പാപ്പയുടെ നിര്‍ദ്ദേശം കര്‍ദ്ദിനാളും കൂട്ടരും തള്ളിയിരുന്നു. ഭൂമി ഇടപാടില്‍ വത്തിക്കാന്റെ സമാന്തര അന്വേഷണം നടക്കുന്നുണ്ട്. മാര്‍പാപ്പയുടെ നിര്‍ദ്ദേശം അവഗണിച്ച കര്‍ദ്ദിനാളിന്റെ നിലപാടും പുരോഹിതര്‍ അന്വേഷണ സംഘത്തെ ധരിപ്പിക്കും.
ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല സ്വദേശി ഷൈന്‍ വര്‍ഗീസ് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി ഇപ്പോഴും അന്തിമ തീരുമാനമെടുത്തിട്ടില്ല. കര്‍ദ്ദിനാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധി ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഈ കേസ് ഏപ്രില്‍ മൂന്നിന് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
ഇതിനിടെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ മറ്റൊരുവിശ്വാസി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കര്‍ദ്ദിനാളിനെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്നും കര്‍ദ്ദിനാളിനെതിരായ വാദം കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ ഒപ്പമുണ്ടാകുമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നത്. ഇതെല്ലാം കര്‍ദ്ദിനാളിന് തിരിച്ചടിയാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: