ആലപ്പുഴ: ഇരുചക്ര വാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്ന് കേരള പോലീസ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. അപകടത്തില്‍പ്പെട്ട ഹെല്‍മെറ്റ് ധാരികളില്‍ 24 ശതമാനം പേര്‍ക്കും തലയ്ക്ക് പരിക്കേല്‍ക്കുന്നതായി കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നു. ഹെല്‍മെറ്റ് ഇല്ലാത്തവരില്‍ ഇത് 56 ശതമാനമാകുന്നു.
ഹെല്‍മെറ്റ് ധരിച്ച് അപകടത്തില്‍പ്പെടുന്നവരുടെ പരിക്കില്‍ 14 ശതമാനം നാഡീവ്യൂഹ ന്യൂനതയിലാണ് അവസാനിക്കുന്നതെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇരുചക്രവാഹന യാത്രികര്‍ അപകടങ്ങളില്‍ ചാടാനുള്ള സാദ്ധ്യത ഏറെയാണ്. മിക്കപ്പോഴും തലയ്ക്കാണ് പരിക്കേല്‍ക്കാറുള്ളത്. മരണകാരണമാവുന്ന പരിക്കുകളില്‍ 50 ശതമാനത്തിലധികവും തലയിലെ പരിക്കുമൂലം ഉണ്ടാവുന്നതാണ്. തലയ്ക്കും കഴുത്തിനും മുഖത്തിനും ഉണ്ടാവുന്ന പരിക്കുകള്‍ മരണത്തിനും ആജീവനാന്ത രോഗാവസ്ഥയ്ക്കും കാരണമാവാന്‍ സാദ്ധ്യത ഏറെയാണ്.
ഹെല്‍മെറ്റ് ശരിയായ രീതിയില്‍ ധരിച്ചാല്‍ തലയ്ക്കുണ്ടാവുന്ന പരിക്ക് 69 ശതമാനവും മരണ സാദ്ധ്യത 42 ശതമാനത്തോളവും കുറയും എന്നാണ് 2008ല്‍ നടത്തിയ പഠനങ്ങള്‍ തെളിയിക്കുന്നത്. തലച്ചോറിന്റെ പരിക്കുകള്‍ മാത്രമല്ല, നട്ടെല്ലിനുള്ളിലെ സുഷുമ്ന നാഡിക്കേല്‍ക്കുന്ന പരിക്കുകള്‍ കുറയ്ക്കാനും ഹെല്‍മെറ്റ് ഉതകുമെന്ന് ജോണ്‍ ഹോപ്കിന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് ജേണല്‍ ഒഫ് ദി അമേരിക്കന്‍ കോളേജ് ഒാഫ് സര്‍ജന്‍സ് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 2002ലും 2006ലും നടന്ന 40,000 ഓളം ഇരുചക്രവാഹന അപകടനങ്ങളെ വിലയിരുത്തിയായിരുന്നു പഠനം. രാത്രികാല യാത്രയില്‍ ഇരുണ്ട വൈസറുള്ള ഹെല്‍മെറ്റ് ഉപയോഗിക്കരുതെന്ന് പോലീസ് തന്നെ നിര്‍ദ്ദേശിക്കുന്നുണ്ട്.
എന്നാല്‍ ഹെല്‍മെറ്റ് കച്ചവടത്തിലെ കള്ളക്കച്ചവടത്തിന് കടിഞ്ഞാണിടാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ല. ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് (ബിസ്) അംഗീകാരമുള്ള ഹെല്‍മെറ്റുകള്‍ മാത്രമേ ധരിക്കാവൂ എന്നാണ് നിബന്ധനയെങ്കിലും ഇത്തരം വ്യാജ സ്റ്റിക്കറുകള്‍ പതിച്ച ഹെല്‍മെറ്റുകളാണ് വിറ്റഴിക്കപ്പെടുന്നവയില്‍ ഏറെയും. ദേശീയ മാനദണ്ഡ സമിതി പ്രതിനിധികളുടെ അന്തര്‍ദേശീയ സമിതിയായ, സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവ കേന്ദ്രീകരിച്ചുള്ള ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ഓര്ഗനൈസേഷന് (ഐഎസ്ഒ) ആണ് സ്ഥാപനങ്ങള്‍ക്കുള്‍പ്പെടെ അന്താരാഷ്ട്ര അംഗീകാരം നല്‍കുന്നത്.
എന്നാല്‍ ഇവര്‍ ഇന്ത്യയിലെ ഹെല്‍മെറ്റുകള്‍ പരിശോധിച്ച് അംഗീകാരം നല്‍കുന്നില്ല. അതുകൊണ്ടുതന്നെ ‘ബിസ്’ അംഗീകാരമാണ് ഇവിടത്തെ ഹെല്‍മെറ്റുകള്‍ക്ക് ആധികാരികത നല്‍കുന്നത്. സാധാരണഗതിയില്‍ ഒരു ഹെല്‍മെറ്റിന് ഏകദേശം അഞ്ചു വര്‍ഷമാണ് ആയുസ്. നിരന്തരം ഉപയോഗിക്കുന്നുവെങ്കില്‍ മൂന്നു വര്‍ഷം കഴിയുമ്പോള്‍ മാറണം. ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരില്‍ വലിയൊരു ശതമാനവും സ്ട്രാപ് ശരിയായി ധരിക്കാറില്ല. അപകടം നടക്കുന്ന സമയത്ത് ഹെല്‍മെറ്റ് തെറിച്ചു പോവാന്‍ ഇതു വഴിയൊരുക്കും. സ്ട്രാപ് കൃത്യമായി മുറുക്കി ഹെല്‍മെറ്റിന് സ്ഥാനഭ്രംശം ഉണ്ടാക്കാത്ത രീതിയിലാണ് ധരിക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: