ലണ്ടന്‍: മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം കൈയെത്തും ദൂരത്ത്. എവര്‍ട്ടനെ തോല്‍പ്പിച്ച അവര്‍ക്ക് ഒരു വിജയം കൂടി നേടിയാല്‍ കിരീടം തലയിലേറ്റാം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് സിറ്റി എവര്‍ട്ടനെ തകര്‍ത്തുവിട്ടത്. ശനിയാഴ്ച നടക്കുന്ന പോരാട്ടത്തില്‍ പരമ്പരാഗത വൈരികളായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ തോല്‍പ്പിച്ചാല്‍ സിറ്റിക്ക് കിരീടമൊരുങ്ങും.
ലിറോയ് സെയ്ന്, ഗബ്രിയേല്‍ ജീസസ്, റഹീം സ്റ്റെര്‍ലിങ് എന്നിവരാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോളുകള്‍ നേടിയത്. എവര്‍ട്ടന്റെ ആശ്വാസ ഗോള്‍ യാനിക്ക് ബൊളാസിയുടെ ബൂട്ടില്‍ നിന്നാണ് പിറന്നത്.
എവര്‍ട്ടനെ തോല്‍പ്പിച്ചതോടെ മാഞ്ചസ്റ്റര്‍ സിറ്റി 31 മത്സരങ്ങളില്‍ 84 പോയിന്റുമായി ഒന്നാം സഥാനത്ത് തുടരുകയാണ്. 31 മത്സരങ്ങളില്‍ 68 പോയിന്റു നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്തത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് സ്വാന്‍സീ സിറ്റിയെ തോല്‍പ്പിച്ചു.
ലുകാകു, അലെക്സിസ് സാഞ്ചസ് എന്നിവാരാണ് യുണൈറ്റഡിനായി ഗോളുകള്‍ നേടിയത്. പ്രീമിയര്‍ ലീഗില്‍ ലുകാകുവിന്റെ നൂറാം ഗോളാണിത്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടത്തിനടുത്തെത്തിയ മാഞ്ചസ്റ്റര്‍ സിറ്റി ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലിനിറങ്ങും. ലിവര്‍പൂളാണ് സിറ്റിയുടെ എതിരാളികള്‍. ശനിയാഴ്ച മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി മാറ്റുരയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: