ബാഴ്സലോണ: ലയണല്‍ മെസി വീണ്ടു രക്ഷകനായി. തോല്‍വിയുടെ പാതയിലേക്ക് വഴുതി വീണ ബാഴ്സയെ മെസി കൈപിടിച്ചുയര്‍ത്തി. ലാലിഗയില്‍ സെവിയയുമായി സമനില. ലാലിഗയില്‍ ബാഴ്സ തോല്‍വിയറിയാതെ കുതിക്കുന്ന മുപ്പത്തിയേഴാം മത്സരമാണിത്.
രണ്ട് ഗോളുകള്‍ വഴങ്ങി തോല്‍വിയിലേക്ക് നീങ്ങിയ ബാഴ്സയെ രക്ഷിക്കാന്‍ പകരക്കാരുടെ ബെഞ്ചില്‍ നിന്നാണ് മെസി കളിക്കളത്തിലിറങ്ങിയത്. മെസിയെത്തിയതോടെ ബാഴ്സയയ്ക്ക് പുത്തന്‍ ഊര്‍ജം കിട്ടി. കളിക്കളം അടക്കിവാണ അവര്‍ രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് തവണ സെവിയയുടെ വലകുലുക്കി സമനില പിടിച്ചു. 88-ാം മിനിറ്റില്‍ സുവാരസും തൊട്ടടുത്ത നിമിഷത്തില്‍ മെസിയുമാണ് ഗോളുകള്‍ നേടിയത്.
മെസിയെ കൂടാതെയിറങ്ങിയ ബാഴ്സയെ സെവിയ തുടക്കം മുതല്‍ പരീക്ഷിച്ചു. നിരന്തരം അവര്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. 36-ാം മിനിറ്റില്‍ അവര്‍ ഗോളും നേടി. ഫ്രാങ്കോ വാസ്ക്യുസാണ് ലക്ഷ്യം കണ്ടത്്. അമ്പതാം മിനിറ്റില്‍ അവര്‍ രണ്ടാം ഗോളും കുറിച്ചു. അമ്പതാം മിനിറ്റില്‍ കൊളമ്പിയന്‍ താരം ലൂയിസ് മ്യൂറിയലാണ് ഗോള്‍ നേടിയത്.
ബാഴ്സ രണ്ട് ഗോളിന് പിന്നിലായതോടെ 58-ാം മിനിറ്റില്‍ മെസിയെ കളിക്കളത്തിലിറക്കി. മെസി ഇറങ്ങിയതോടെ കഥമാറി. ഉണര്‍ന്നുകളിച്ച ബാഴ്സ തോല്‍വിയില്‍ നിന്ന് കരകയറുകയും ചെയ്തു.
ഈ സമനിലയോടെ ബാഴ്സലോണ 30 മത്സരങ്ങളില്‍ 76 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: