ക്രൈസ്റ്റ് ചര്‍ച്ച്: ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇംഗ്ലണ്ടിന്റെ വിജയപ്രതീക്ഷകള്‍ക്ക് ചിറകുമുളയ്ക്കുന്നു. കിവീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ബ്രോഡിന്റെ ആറു വിക്കറ്റ് നേട്ടവും ജെയിംസ് വിന്‍സ്, മാര്‍ക്ക് സ്റ്റോണ്‍മാന്‍ എന്നിവരുടെ ബാറ്റിങ്ങും ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് പിടിച്ചുകയറാനുള്ള ലീഡിലേക്ക് നയിക്കുകയാണ്. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സ് എടുത്തിട്ടുണ്ട്്. അവര്‍ക്കിപ്പോള്‍ 231 റണ്‍സ് ലീഡായി. ഏഴു വിക്കറ്റും കൈവശമുണ്ട്്.
നേരത്തെ ആറിന് 192 റണ്‍സെന്ന സ്കോറിന് ഇന്നിങ്ങ്സ് പുനരാരംഭിച്ച ന്യൂസിലന്‍ഡ് 278 റണ്‍സിന് പുറത്തായതോടെ ഇംഗ്ലണ്ടിന് 29 റണ്‍സിന്റെ ലീഡ് ലഭിച്ചു. ഇം്ഗ്ലീഷ് പേസര്‍മാരായ ആന്‍ഡേഴ്സണും ബ്രോഡുമാണ് കിവീസിനെ തകര്‍ത്തത്. ബ്രോഡ് അമ്പത്തിനാല് റണ്‍സിന് ആറു വിക്കറ്റും ആന്ഡേഴ്സണ് 76 റണ്‍സിന് നാലു വിക്കറ്റും സ്വന്തമാക്കി.
വാട്ടലിങ്ങ് 85 റണ്‍സോടെ ടോപ്പ്് സ്കോററായി.
രണ്ടാം ഇന്നിങ്ങ്സ് തുടങ്ങിയ ഇംഗ്ലണ്ടിന് 24 റണ്‍സിന് ആദ്യ വിക്കറ്റ് നഷ്ടമായെങ്കിലും സ്റ്റോണ്‍മാനും വിന്‍സും ചേര്‍ന്ന് കരകയറ്റി.
രണ്ടാം വിക്കറ്റില്‍ ഇവര്‍ 123 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. അറുപത് റണ്‍സ് കുറിച്ച സ്റ്റോണ്‍മാനെ പുറത്താക്കി സൗത്തിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. സ്റ്റോണ്‍മാന്‍ പിറകെ വിന്‍സും മടങ്ങി. 76 റണ്‍സ് നേടിയ വിന്‍സിനെ ബൗള്‍ട്ട് വീഴ്ത്തി. സ്റ്റമ്പെടുക്കുമ്പോള്‍ ക്യാപ്റ്റന്‍ ജോ റൂട്ടും (30) മലാനും (19) കീഴടങ്ങാതെ നില്‍ക്കുകയാണ്.
രണ്ട് ടെസ്റ്റുകളുള്ള പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ വിജയിച്ച ന്യൂസിലന്‍ഡ് 1-0 ന് മുന്നിട്ടുനില്‍ക്കുകയാണ്.
സ്കോര്‍: ഇംഗ്ലണ്ട് 307, മൂന്ന് വിക്കറ്റിന് 202, ന്യൂസിലന്‍ഡ് 278.
പ്രതികരിക്കാൻ ഇവിടെ എഴുതുക: