കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ ഏക്കര്‍ കണക്കിന് വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ബിജെപി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് ‘കീഴടങ്ങില്ല കീഴാറ്റൂര്‍’ എന്ന പേരില്‍ കര്‍ഷക രക്ഷാ മാര്‍ച്ച് നടത്തും. ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് മാര്‍ച്ച് നയിക്കും. ബിജെപിയുടേയും പോഷക സംഘടനകളുടേയും ദേശീയ-സംസ്ഥാന നേതാക്കളും ആയിരക്കണക്കിന് പ്രവര്‍ത്തകരും മാര്‍ച്ചില്‍ അണിനിരക്കും. മാര്‍ച്ച് വന്‍ വിജയമാക്കി മാറ്റാനുളള തയ്യാറെടുപ്പുകള്‍ അവസാന ഘട്ടത്തിലാണ്.
പശ്ചിമബംഗാളിലെ നന്ദിഗ്രാമില്‍ വ്യാവസായിക ആവശ്യങ്ങള്‍ക്ക് വയല്‍ ഏറ്റെടുക്കുന്നതിനെതിരെ നടന്ന കര്‍ഷക പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്കിയ രാഹുല്‍ സിന്‍ഹ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കീഴാറ്റൂരിലെത്തും. നാളെ രാവിലെ 9ന് മാര്‍ച്ചിനെ രാഹുല്‍ സിന്‍ഹ അഭിസംബോധന ചെയ്യും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഉദ്ഘാടനം ചെയ്യുന്ന മാര്‍ച്ച് വൈകുന്നേരം കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും. കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.ആര്. മുരളീധരന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കീഴാറ്റൂര്‍ സന്ദര്‍ശിക്കുകയും വയല്‍ക്കിളി നേതാക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
ബൈപ്പാസിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി കൂട്ടായ്മയ്ക്ക് പിന്തുണയുമായി ഏതാനും ദിവസം മുമ്പ് കീഴാറ്റൂര്‍ ഐക്യദാര്‍ഢ്യ സമിതിയുടെ നേതൃത്വത്തില്‍ കീഴാറ്റൂരിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.
പരിസ്ഥിതി, സാമൂഹ്യ-സാംസ്ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ഉള്‍പ്പെടെ മാര്‍ച്ചില്‍ അണിനിരന്നിരുന്നു. സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരിലേക്ക് പാര്‍ട്ടിയുടെ സകല ഭീഷണികളേയും വെല്ലുവിളിച്ച് നടത്തിയ മാര്‍ച്ച് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: