കൊച്ചി: തൃശൂരിന് പിന്നാലെ എറണാകുളത്തും പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ കേരള പോലീസിന്റെ വ്യാപക പ്രചാരണം. എറണാകുളം പോലീസ് ക്ലബ് എന്നപേരിലുള്ള വാട്സ്ആപ്പ് ഗ്രൂപ്പ് വഴിയാണ് ഉദ്യോഗസ്ഥര്‍ അധിക്ഷേപം നടത്തുന്നത്.
എറണാകുളം സിറ്റി, റൂറല്‍ പോലീസ് സ്റ്റേഷനുകളിലെ നൂറു കണക്കിന് പോലീസ് ഉദ്യോഗസ്ഥരുള്ള ഗ്രൂപ്പിലാണ് പ്രധാനമന്ത്രി അടക്കമുള്ള ദേശീയ നേതാക്കളെ പരിഹസിക്കുന്നത്. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവനകളെ അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകളും ധാരാളം ഷെയര്‍ ചെയ്തിട്ടുണ്ട്. ഇടത് അനുഭാവമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന ഗ്രൂപ്പില്‍ എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വരെയുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷമായി നിരന്തരം കേന്ദ്ര സര്‍ക്കാരിനെ പരിഹസിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്താനോ നടപടിക്ക് ശുപാര്‍ശ ചെയ്യാനോ എറണാകുളം ജില്ലയിലെ സ്പെഷ്യല്‍ ബ്രാഞ്ചിനും സാധിച്ചിട്ടില്ല. സന്ദേശങ്ങള്‍ പങ്കുവെക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സ്പെഷ്യല്‍ ബ്രാഞ്ച് ശ്രമിച്ചിട്ടുള്ളതെന്നാണ് ആക്ഷേപം.
രാഷ്ട്രീയപരമായുള്ള ആക്ഷേപങ്ങള്‍ ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ നോട്ടപ്പുള്ളിയാവുകയും ഏതെങ്കിലും കുറ്റം ചുമത്തി അവരെ സസ്പെന്‍ഡ് ചെയ്യിക്കാനുമാണ്
ഇടത് അനുകൂല ഉദ്യോഗസ്ഥര്‍ ശ്രമിക്കാറ്. സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ സന്ദേശങ്ങള്‍ പങ്കുവെക്കുന്നവരെ തെരഞ്ഞ് പിടിച്ച് സ്പഷ്യല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാറുണ്ട്.
കേരളത്തിലെ പ്രതിപക്ഷത്തെയും എറണാകുളം ജില്ലയിലെ യുഡിഎഫ് എംഎല്‍എമാരെയും പേരെടുത്ത് പറഞ്ഞ് പരിഹസിക്കുന്ന പോസ്റ്റുകളും അസോസിയേഷന് ഭാരവാഹികളായ ഉദ്യോഗസ്ഥര്‍ പങ്കുവെച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: