പനാജി: യുവതിയും യുവാവും തമ്മില്‍ ഗാഢപ്രണയമുണ്ടായിരുന്നതിന് തെളിവുള്ള സാഹചര്യത്തില്‍, യുവതി നല്കിയ ലൈംഗിക ചൂഷണ പരാതിയില്‍ പുരുഷനെ ശിക്ഷിക്കാനാകില്ലെന്ന് കോടതി. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചു എന്ന് ആരോപിച്ച് ഗോവയിലെ കാസിനോ ജീവനക്കാരിയായ യുവതി സഹപ്രവര്‍ത്തകനായ യോഗേഷ് പലേക്കറിനെതിരെ നല്കിയ കേസിലാണ് ബോംബെ ഹൈക്കോടതിയുടെ വിധി.
കാസിനോയിലെ പാചകത്തൊഴിലാളിയായിരുന്നു യോഗേഷ്. 2013 ലാണ് യുവതിയും യോഗേഷും തമ്മില്‍ പ്രണയത്തിലാകുന്നത്. പിന്നീട് ഇവര്‍ ഭാര്യഭര്ത്താക്കന്മാരെ പോലെ താമസിച്ച് വരികയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം യുവതിയെ യോഗേഷ് അവരുടെ വീട്ടില്‍ കൊണ്ടുപോയി വിട്ടു. എന്നാല്‍ യോഗേഷ് പിന്നീട് അന്വേഷിക്കുകയും തിരക്കുകയും ചെയ്യാത്തതിനെ തുടര്‍ന്ന് യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. വിവാഹം കഴിക്കാമെന്ന് യോഗേഷ് ഉറപ്പുനല്‍കിയിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. പിന്നീട് കേസ് കോടതിയിലെത്തുകയായിരുന്നു. യോഗേഷിനെ യുവതി സാമ്പത്തികമായി സഹായിച്ചിരുന്നതായും വിചാരണാവേളയില്‍ കണ്ടെത്തിയിരുന്നു.
യോഗേഷിന്റെ വിവാഹവാഗ്ദാനമല്ല ലൈംഗികബന്ധത്തിലേക്ക് നയിച്ചതെന്നും ഇരുവരും തമ്മിലുള്ള ഗാഢപ്രണയവും ഇതിന് കാരണമായതായി ജസ്റ്റിസ് സി വി ഭദാങ് നിരീക്ഷിച്ചു. ലൈംഗികബന്ധത്തിനു ശേഷവും ഇരുവരും തമ്മിലുള്ള ബന്ധം തുടര്‍ന്നതായും കോടതി ചൂണ്ടിക്കാട്ടി.
അതിനിടെ യോഗേഷ് ഗോവയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കാട്രി ആന്‍ഡ് ഹ്യൂമന്‍ ബിഹേവിയറില്‍ വിഷാദത്തിന് ചികിത്സയിലാണെന്ന് അറിഞ്ഞ സാഹചര്യത്തില്‍ കേസ് പിന്‍വലിക്കാന്‍ തയ്യാറായതായും കോടതി കണ്ടെത്തി. ഇരുവരും തമ്മില്‍ ഗാഢപ്രണയം നിലനിന്നിരുന്നു എന്നതിന്റെ മറ്റൊരു തെളിവാണിതെന്നും കോടതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: