ആനന്ദ്: രാജ്യത്തെ പ്രമുഖ ക്ഷീരോത്പാദന സ്ഥാപനമായ അമൂല്‍ ഡയറിയുടെ എംഡി കെ. രത്നം രാജിവെച്ചു. 450 കോടിയുടെ അഴിമതി ആരോപണത്തെത്തുടര്‍ന്നാണ് രാജി. ടെന്‍ഡര്‍ അനുവദിക്കുന്നതിലും ഡയറിയിലേക്കുള്ള റിക്രൂട്മെന്റിലും ക്രമക്കേട് നടത്തിയെന്ന ആരോപണത്തെതുടര്‍ന്നാണ് എംഡി രാജി വച്ചിരിക്കുന്നത്.
ഗുജറാത്തിലെ കൈറാ ജില്ലയിലെ ആനന്ദിലാണ് അമൂല്‍ പ്രവര്‍ത്തിക്കുന്നത്. രത്നത്തിന്റെ രാജി അംഗീകരിച്ചതായി അമൂല്‍ കോപറേറ്റീവ് ചെയര്മാന് രാംസിങ്ങ് പര്‍മാര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ അല്ല മറ്റു ചില കുടുംബ പ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നും അദ്ദേഹം പ്രതികരിച്ചു. അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് രാജി എന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പ്രതികരിച്ചു.ഇതോടെ പ്ലാനിങ് ആന്റ് മാര്‍ക്കറ്റിങ് സീനിയര്‍ ജനറല്‍ മാനേജര്‍ ജയന് മേത്തയെ എംഡി ഇന്‍ ചാര്‍ജ് താത്കാലികമായി നിയമിച്ചതായി അമുല്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
22 വര്‍ഷമായി അമുലിനു വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് രാജിവെച്ച രത്നം പറഞ്ഞു. ഇനി സ്വന്തമായി എന്തെങ്കിലും തുടങ്ങണം. കൂടാതെ യു.എസിലും തമിഴ്നാട്ടിലുമായി കഴിയുന്ന കുടുംബത്തോടൊപ്പം സമയം ചെലവഴിക്കണമെന്നും കെ. രത്നം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: