ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാള്‍ വീണ്ടും മാപ്പ് പറഞ്ഞു. കേന്ദ്ര മന്ത്രി അരുണ്‍ ജെയ്റ്റ്ലിയോടാണ് ഇത്തവണ മാപ്പ് പറഞ്ഞത്. വസ്തുത ഉറപ്പു വരുത്താതെ അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ് മാപ്പ് പറഞ്ഞത് .
അരവിന്ദ് കേജ് രിവാള്‍, ആം ആദ്മി നേതാക്കളായ സജ്ഞയ് സിംഗ്, രാഘവ് ചന്ദ, അശുതോഷ് എന്നിവര്‍ സംയുക്തമായി കത്തിലൂടെയാണ് ക്ഷമ ചോദിച്ചിരിക്കുന്നത്. താങ്കള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങള്‍, മറ്റ് ഇലക്ട്രോണിക്, പത്ര മാധ്യമങ്ങള്‍ എന്നിവ വഴി ഉന്നയിച്ച എല്ലാ പ്രസ്താവനകളും പിന്‍വലിക്കുന്നു. എന്റെ പരാമര്‍ശത്തിന്റെ പേരില്‍ താങ്കള്‍ക്കും കുടുംബത്തിനും ഏതെങ്കിലും തരത്തിലുള്ള മാനഹാനി സംഭവിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നായിരുന്നു മാപ്പപേക്ഷയില്‍.
അരുണ്‍ ജെയ്റ്റ്ലി ദല്‍ഹി ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ആയിരുന്ന കാലത്ത് സാമ്പത്തിക ക്രമക്കേട് നടത്തിയെന്നായിരുന്നു ഇവര്‍ ആരോപിച്ചത്. അതേസമയം കേജ് രിവാളിനെതിരെ ജെയ്റ്റ്ലി മാനനഷ്ടക്കേസ് നല്‍കിയിരുന്നു.
കഴിഞ്ഞ മാസം ബിജെപി നേതാവ് നിതിന്‍ ഗഡ്കരി, കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, അകാലി ദളിന്റെ ബിക്രം സിങ് മജീദിയ എന്നിവരോട് കേജ് രിവാള്‍ മാപ്പ് പറഞ്ഞിരുന്നു. മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് കേജ് രിവാളിനെതിരെ നല്കിയ മാനനഷ്ടക്കേസുകള്‍ ഇവര്‍ എല്ലാവരും പിന്‍വലിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: