ശ്രീനഗര്‍: ഈ വര്‍ഷം ഇതുവരെ കശ്മീരില്‍ കണ്ട ഏറ്റവും കടുത്ത ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം പന്ത്രണ്ടായി. മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍പ്പെട്ട് നാലു സാധാരണക്കാരും വെടിയേറ്റ് മരിച്ചു. ഇരുപത്തിരണ്ടുകാരനായ സൈനികന് ഉമര്‍ ഫയാസിനെ കഴിഞ്ഞ മെയില്‍ തട്ടിക്കൊണ്ടു പോയി വധിച്ച രണ്ടു ഭീകരരും കൊല്ലപ്പെട്ടവരിലുണ്ട്. കടുത്ത ഏറ്റുമുട്ടലില്‍ അമ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
ഷോപ്പിയാന്‍ ജില്ലയിലെ ദ്രാഗഡ്, കച്ച്ദൂര, അനന്ത്നാഗ് ജില്ലയിലെ ദിയല്ഗം എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടുദിവസമായി സൈന്യത്തിന്റെ നീക്കം തുടരുന്നത്. മൂന്നിടങ്ങളും അമ്പതു കിലോമീറ്റര്‍ ചുറ്റളവിലാണ്. ഒറ്റ ദിവസത്തില്‍ ഇത്രയധികം ഭീകരരെ കൊന്നൊടുക്കിയ സൈനിക നീക്കം അടുത്തിടെ ഇതാദ്യമാണ്. ശനിയാഴ്ച രാത്രി വൈകി തുടങ്ങിയ ഏറ്റുമുട്ടല്‍ ഞായറാഴ്ച വൈകിട്ടാണ് അവസാനിച്ചത്. ദ്രാഗഡിലും കച്ച്ദൂരയിലും വിഘടനവാദികള്‍ സംഘടിച്ചെത്തി സൈന്യത്തെ നേരിടാന്‍ ശ്രമിച്ചത് ഏറെ നേരം ആശങ്കയുണ്ടാക്കി. ഇവരെ നേരിടാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാര്‍ക്ക് വെടിയേറ്റത്.
ഏറ്റുമുട്ടല്‍ അവസാനിച്ചതായും പന്ത്രണ്ടു ഭീകകര വധിച്ചതായും ജമ്മു കശ്മീര്‍ ഡിജിപി എസ്.പി. വൈദ് അറിയിച്ചു. മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു ഭീകരനെ ജീവനോടെ പിടിച്ചു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശങ്ങളില്‍ സൈന്യത്തിനു നേരെ കല്ലേറുണ്ടായി. ഇതിനിടെ നാലു സാധാരണക്കാര്‍ വെടിയേറ്റു മരിച്ചത് ദുഃഖകരമായ സംഭവമായി, ഡിജിപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അറിയിപ്പില്‍ പറയുന്നു.
ദ്രാഗഡില്‍ കൊല്ലപ്പെട്ട ഇഷ്ഫാഖ് മാലിക്, റെയാസ് തോക്കര്‍ എന്നിവരാണ് കഴിഞ്ഞ മെയ് മാസത്തില്‍ ലെഫ്റ്റനന്റ് ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഫയാസിന്റെ മരണത്തിനു ഞങ്ങള്‍ പകരം ചോദിച്ചു എന്നാണ് ശ്രീനഗര്‍ ആസ്ഥാനമായുള്ള സൈനിക വിഭാഗത്തിന്റെ കമാന്‍ഡിങ് ഓഫിസര്‍ ലെഫ്. ജനറല്‍ എ.കെ. ഭട്ട് പ്രതികരിച്ചത്. കശ്മീരിലെ ഏറ്റവും വലിയ ഭീകരവേട്ട എന്നും ഏറ്റുമുട്ടലിനെ ഭട്ട് വിശേഷിപ്പിച്ചു.
ദിയാല്ഗമില് ഒളിച്ചിരുന്ന രണ്ടു ഭീകകരെയാണ് സൈന്യം കണ്ടെത്തിയത്. അവര്‍ക്ക് കീഴടങ്ങാനുള്ള അവസരം നല്കി. ബന്ധുക്കളെ സ്ഥലത്തെത്തിച്ച് അവരുമായി ആശയവിനിമയം നടത്തി. എന്നാല്‍ അവരുടേയും അഭ്യര്‍ഥന തള്ളി സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു. സൈന്യത്തിന്റെ തിരിച്ചടിയില്‍ റൗഫ് ഖാന്‍ഡി എന്ന ഹിസ്ബുള്‍ ഭീകരന് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭീകരന് കീഴടങ്ങി. ഇയാളുടെ പേരും മറ്റുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: