ബീജിങ്: നിയന്ത്രണം വിട്ട ചൈനീസ് ബഹിരാകാശ നിലയം ടിയാന്‍ഗോങ്-1 ദക്ഷിണ പസഫിക് സമുദ്രത്തിനു മുകളില്‍ കത്തിയമര്‍ന്നതായി ശാസ്ത്രലോകം. തിങ്കളാഴ്ച അര്‍ധരാത്രി 12.15ഓടെയാണ് നിലയം പൂര്‍ണമായി കത്തിയമര്‍ന്നതെന്ന് ചൈനീസ് വെബ്സൈറ്റ് പറയുന്നു. നിലയത്തിന്റെ 10 ശതമാനം ഭൂമിയില്‍ പതിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിച്ചിരുന്നത്. കത്തിയമര്‍ന്നെങ്കിലും കുറച്ചു ഭാഗം ഭൂമിയില്‍ പതിക്കാനുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല. പതിക്കാന്‍ സാധ്യതയുള്ളത് വടക്കു പടിഞ്ഞാറന്‍ ടാഹിതിയുടെ ഏതെങ്കിലുമൊരു ഭാഗത്തായിരിക്കുമെന്നും ഇഎസ്എ (യൂറോപ്യന്‍ സ്പേസ് ഏജന്‍സി)യും ജോയിന്റ് ഫോഴ്സ് സ്പേസ് കംപോണന്റ് കമാന്‍ഡും അറിയിച്ചു.
നേരത്തെ ദക്ഷിണ അറ്റ്ലാന്റിക്കിനു സമീപം സാവോ പോളോയ്ക്കും റിയോ ഡി ജനീറോയ്ക്കും സമീപം നിലയം തകര്‍ന്നുവീഴുമെന്നായിരുന്നു ബഹിരാകാശ ഗവേഷകര്‍ പ്രതീക്ഷിച്ചിരുന്നത്. മാത്രമല്ല ഞായറാഴ്ച രാത്രിയോടെ നിലയം ഭൂമിയില്‍ പതിക്കുമെന്നായിരുന്നു ഇഎസ്എയുടെ നിഗമനം. നിലയം പതിക്കുേമ്പള് ഭൂമിയിലെ വസ്തുക്കള്‍ക്കു കേടുപാടുകളുണ്ടാകില്ലെന്നും വിഷകരമായ രാസപദാര്‍ത്ഥങ്ങളൊന്നും നിലയത്തില്‍നിന്ന് ഉണ്ടാകില്ലെന്നും ചൈനീസ് ബഹിരാകാശ ഗവേഷകര്‍ അറിയിച്ചിരുന്നു.
2016 സെപ്റ്റംബര്‍ 14നാണ് ചൈന ടിയാന്‍ഗോങിന്റെ നിയന്ത്രണം നഷ്ടപ്പെട്ട വിവരം ഔദ്യോഗികമായി അറിയിച്ചത്. സ്വര്‍ഗീയ സമാനമായ കൊട്ടാരം എന്നര്‍ത്ഥം വരുന്ന ടിയാന്‍ഗോങ് രാജ്യാന്തര ബഹിരാകാശ നിലയ (ഐഎസ്എസ്)ത്തിനു സമാനമായാണ് ചൈന വികസിപ്പിച്ചെടുത്തത്. മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങള്‍ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: