വണ്ടാനം: മെഡിക്കല്‍ കോളേജ് ആശുപത്രി വളപ്പിലെ കാനയിലൂടെ ഒഴുകുന്ന മലിനജലം രോഗികള്‍ക്ക് ദുരിതമായി. കൊതുകും കൂത്താടികളും മുട്ടയിട്ട് പെരുകി ചിക്ത്സയില്‍ കഴിയുന്ന രോഗികളുടെ ഉറക്കം കെടുത്തുകയാണ്.
ജെ ബ്ലോക്കിന് സമീപത്തെ കാനയാണ് ദുരിതം വിതയ്ക്കുന്നത്. പ്രസവവാര്‍ഡ്, ലേബര്‍റൂം, അസ്ഥി വിഭാഗം, ശസ്ത്രക്രിയാവിഭാഗം, ബ്ലഡ് ബാങ്ക്, എംആര്‍ഐ സ്കാന്‍, അള്‍ട്രാ സൗണ്ട് സ്കാനിങ് കേന്ദ്രം, പത്തോളം ലാബുകള്‍ ജെ ബ്ലോക്കിലാണ് സ്ഥിതി ചെയ്യുന്നത്. മലിനജലത്തിന്റെയും മാലിന്യത്തിന്റെയും ദുര്‍ഗന്ധവും കൊതുകുകടിയും സഹിച്ചു വേണം രോഗികള്‍ക്കും ജീവനക്കാര്‍ക്കും ജെ ബ്ലോക്കില്‍ കഴിയാന്‍.
സ്ഥിതി ഇത്ര രൂക്ഷമായിട്ടും കാന വൃത്തിയാക്കാന്‍ നടപടിയെടുക്കുന്നില്ല. 300 മീറ്ററില്‍ അധികം നീളത്തില്‍ സ്ഥിതി ചെയ്യുന്ന കാനയുടെ ഇരുവശങ്ങളിലും കുറ്റിക്കാടുകളാണ്. സമീപത്തെ കാപ്പിത്തോട്ടിലേക്ക് കാന നിര്‍മ്മിച്ചിരിക്കുന്നത്.
ആശുപത്രി വികസന സമിതിക്ക് ലക്ഷങ്ങളുടെ ഫണ്ട് ഉണ്ടായിട്ടും അവരും തിരിഞ്ഞു നോക്കുന്നില്ല. ആശുപത്രി കെട്ടിടങ്ങളുടെ പാരപ്പെറ്റില്‍ ആലും, പാലയും വളരുന്നു. ഇതിന്റെ വേരിറങ്ങി കെട്ടിടങ്ങള്‍ നശിക്കുവാനുള്ള സാദ്ധ്യതയുണ്ട്.
ഇവ നീക്കം ചെയ്യാതെ കാഴ്ചക്കാരാകുകയാണ് ആശുപത്രി അധികൃതര്‍. മഴ പെയ്താല്‍ ആശുപത്രിയുടെ പല വാര്‍ഡുകളും, ഒപി ടിക്കറ്റ് വിഭാഗം ഉള്‍പ്പെടെ വെള്ളകെട്ടിലാകുന്നത് പതിവ് കാഴ്ച്ചയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: