തമിഴ്നാട്ടിലെ കുംഭകോണത്തിനടുത്താണ് ഊത്തുക്കാട് ശ്രീവേദനാരായണ പെരുമാള്‍ ക്ഷേത്രം. നാഗഫണത്തില്‍ ചവിട്ടി നൃത്തമാടുന്ന നിലയിലുള്ള ശ്രീകൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണിവിടെ. കാളിയന്റെ ഫണത്തില്‍ നൃത്തമാടുന്ന ഭഗവാന് കലിംഗനര്‍ത്തന പെരുമാള്‍ എന്നും അറിയപ്പെടുന്നു.
ധേനുശ്വാസപുരം, ഗോകുലം, മൂച്ചുക്കാട് എന്ന പേരുകളില്‍ മുന്‍പ് അറിയപ്പെട്ടിരുന്ന ഈ സ്ഥലത്തിന് പുഷ്പവനം എന്നും പേരുണ്ടായിരുന്നു. പൂച്ചെടികള്‍ നിറഞ്ഞ സ്ഥലമായതുകൊണ്ടാണ് പുഷ്പവനം എന്നറിയപ്പെട്ടത്. സമീപപ്രദേശമായ ആവൂരിലെ കൈലാസനാഥ സ്വാമി ക്ഷേത്രത്തില്‍ താമസിച്ച് നിത്യവും രാവിലെ ഭഗവാന്റെ അഭിഷേകത്തിനും മറ്റും പാല് നല്‍കിയിരുന്നത് കാമധേനുവിന്റെ മക്കളായ നന്ദിനിയും പട്ടിയും ആയിരുന്നു. ഇതുകഴിഞ്ഞാല്‍ ഇവര്‍ ഇരുവരും രണ്ടുകിലോമീറ്റര്‍ അകലെയുള്ള ഊത്തുക്കാട് ഗ്രാമത്തിലെ പുഷ്പവനത്തില്‍ ചെന്ന് ഭഗവാന്റെ പൂജയ്ക്കുള്ള പുഷ്പങ്ങള്‍ ശേഖരിക്കുക പതിവായിരുന്നു.
അങ്ങനെയുള്ള ഒരു യാത്രയില്‍ കാളിയനുമേല്‍ നര്‍ത്തനമാടുന്ന ഭഗവാന് കൃഷ്ണനെക്കുറിച്ച് നാരദമഹര്‍ഷി പറയുന്നത് ഇവര്‍ കേള്‍ക്കാന്‍ ഇടയായി. അഞ്ചുവയസ്സുകാരനായ ബാലന് ഉഗ്രസര്‍പ്പത്തിന്റെ ഫണത്തില്‍ നര്‍ത്തനമാടുന്ന രംഗം മനസ്സില്‍ ഓര്‍ത്ത് നന്ദിനിയും പട്ടിയും വിതുമ്പിക്കരയാന്‍ തുടങ്ങി. മക്കളുടെ വൃഥയില്‍ മനംനൊന്ത കാമധേനു, അവരുടെ മനസ്സിനേറ്റ ആഘാതം ലഘൂകരിക്കാന്‍ പരിഹാരം നിര്‍ദ്ദേശിക്കണമെന്ന് വൈകുണ്ഠത്തുചെന്ന് ശ്രീകൃഷ്ണ ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. മറുപടിയൊന്നും പറയാതെ ഊത്തുക്കാടിലെ പുഷ്പവനത്തിലെത്തിയ കൃഷ്ണന് നന്ദിനിക്കും പട്ടിക്കും മുന്നില്‍ കലിംഗനര്‍ത്തനം ആരംഭിച്ചു. തനിക്ക് ഇത് വിഷമമുണ്ടാക്കുന്ന കാര്യമല്ല, വെറും കുട്ടിക്കളി മാത്രമാണെന്ന് ഭഗവാന് അവര്‍ക്ക് ഇരുവര്‍ക്കും വ്യക്തമാക്കിക്കൊടുത്തു.
കൃഷ്ണന്റെ ഈ അപൂര്‍വ്വ നടനം ഭക്തന്മാര് എപ്പോഴും കണ്ടുകൊണ്ടിരിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നു എന്നും അതിനാല്‍ പ്രസ്തുത രൂപത്തില്‍ ഇവിടെത്തന്നെ നിലകൊള്ളണമെന്നും നാരദമഹര്‍ഷി ഭഗവാനോട് അഭ്യര്‍ത്ഥിച്ചു. കലിംഗ നര്‍ത്തനമാടുന്ന കൃഷ്ണവിഗ്രഹം ഇവിടെ പ്രതിഷ്ഠിച്ച മഹര്‍ഷി ഭഗവാനുമുന്നില്‍ ഇരുവശങ്ങളിലുമായി നില്ക്കുന്ന നിലയില്‍ നന്ദിനിയുടേയും പട്ടിയുടേയും രൂപങ്ങളും ഇവിടെ പ്രതിഷ്ഠിച്ചു.
സര്‍പ്പഫണത്തിനുമുകളിലായി ഭഗവാന് ശ്രീകൃഷ്ണന്റെ ഇടതുകാല് കാണാമെങ്കിലും കാല് പൂര്‍ണമായും ഫണത്തില്‍ സ്പര്‍ശിക്കുന്നില്ല. ഇടതുകൈകൊണ്ട് പാമ്പിന്റെ വാല് പിടിച്ചതായി കാണാമെങ്കിലും തള്ളവിരല്‍ മാത്രമേ സര്‍പ്പത്തിനുമേല്‍ സ്പര്‍ശിക്കുന്നുള്ളൂ. വലതുകാല്‍ നൃത്തം ചെയ്യുന്ന നിലയില്‍ ഭൂമിയില്‍ തൊടാതെ ഉയര്‍ത്തി വച്ചിരിക്കുന്നു. വിഗ്രഹം സൂക്ഷിച്ചുനോക്കിയാല്‍ കാളിയനുമായുണ്ടായ പോരാട്ടത്തില്‍ ദംശനമേറ്റ കലകള്‍ മുട്ടിനു ചുവടെ കാണാം. വലതു കൈ അഭയമുദ്രയിലാണ്.
സംഗീത-നൃത്ത കലകളില്‍ വൈദഗ്ദ്ധ്യം നേടാനും ഈ രംഗങ്ങളില്‍ വിജയിക്കുവാനും ഭഗവദ്ദര്‍ശനംകൊണ്ട് സാധ്യമാകുമെന്ന് അനുഭവസാക്ഷ്യം. രാഹുദോഷവും കേതു ദോഷവും സര്‍പ്പദോഷവും ദൂരീകരിക്കാനും അവിവാഹിതരുടെ വിവാഹം നടക്കാനും ഭഗവാന് അനുഗ്രഹിക്കുമെന്ന് പറഞ്ഞുവരുന്നു.
ഗോകുലാഷ്ടമി നാളിലെ ഉറിയടി ഉത്സവം വളരെ കേമമായി ആഘോഷിക്കുന്നു. എല്ലാ മാസവും രോഹിണി നാളില്‍ ഭഗവാന് പ്രത്യേക അലങ്കാരമുണ്ട്. ഭഗവാന് വേദനാരായണ പെരുമാളിന്റെ ദര്‍ശനം കിഴക്കോട്ടഭിമുഖമായാണ്. ദേവിമാര്‍ ശ്രീദേവിയും ഭൂദേവിയും. ഉത്സവമൂര്‍ത്തി കലിംഗ നര്‍ത്തന പെരുമാള്‍, ദേവിമാര്‍ രുക്മിണിയും സത്യഭാമയും.
ശ്രീകോവിലിനു സമീപത്തുതന്നെ ലക്ഷ്മീദേവിയുടെ ഒരു ചെറിയ സന്നിധിയും കാണാം.പ്രധാന പ്രവേശന കവാടത്തിനടുത്തായി നര്‍ത്തന വിനായകരുടെ പ്രതിഷ്ഠയുണ്ട്.അപൂര്‍വമായ പഞ്ചമുഖ ഹനുമാന്റെ പ്രതിഷ്ഠയാണ് ഉപദൈവങ്ങളില്‍ പ്രത്യേകതയുള്ളതായി കാണുക. വെങ്കടകവി, ആണ്ടാള്‍, വരദരാജസ്വാമി എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രത്തിനകത്തുണ്ട്.
രാവിലെ 9.30 ന് തുറന്ന് ഉച്ചയ്ക്ക് 12 ന് അടയ്ക്കുന്ന അമ്പലം വൈകിട്ട് 5 ന് തുറന്ന് രാത്രി 8 ന് അടയ്ക്കും.കുംഭകോണത്തുനിന്ന് സുമാര്‍ 11 കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം, വെട്ടാറിന്റെ വടക്കുവശത്തായി. കുംഭകോണത്തുനിന്ന് പട്ടീശ്വരം, ആവൂര്‍ വഴി ഊത്തുക്കാടില്‍ എത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: