ഇരിട്ടി: നിയമങ്ങള്‍ മാഫിയകള്‍ക്ക് മുന്നില്‍ അടിയറവ് പറയുന്നു എന്നത് അതിശയോക്തിയല്ല. ഇന്ന് ഇരിട്ടിയില്‍ നടക്കുന്നത് അതാണ്. എല്ലാം കണ്ടിട്ടും കണ്ണടച്ചിരിക്കുന്ന അധികാരികള്‍ക്ക് മുന്നില്‍ ഇവിടെ ഒരു കുന്നു കൂടി അപ്രത്യക്ഷമാവുകയാണ്.
ഇരിട്ടി മട്ടന്നൂര്‍ പാതയില്‍ കീഴൂര്‍ കുന്നിലാണ് യാതൊരു നിയന്ത്രണവും ഇല്ലാതെ കുന്നിടിച്ചു നിരത്തുന്നത്. കെഎസ്ടി റോഡ് പ്രവര്‍ത്തിയുടെ മറവിലാണ് ഈ അതിക്രമം ഇവിടെ നടക്കുന്നത്. എന്നാല്‍ തങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ല എന്നാണ് കെഎസ്ടിപി അധികൃതര്‍ പറയുന്നത്.
ഒരു വന്‍ മണ്ണ് മാഫിയ തന്നെ ഇരിട്ടിയില്‍ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. മണ്ണിടിച്ചു നിരത്താന്‍ ഓരോ സെന്റിനും നിശ്ചിത വില കരാര്‍ ചെയ്യപ്പെട്ടാണ് ഇവര്‍ മണ്ണിടിക്കല്‍ പ്രവര്‍ത്തി നടത്തുന്നത്. എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും ഇതിനു ഒത്താശ ചെയ്തുകൊടുക്കാന്‍ ഉദ്യോഗസ്ഥരും ഉണ്ടെന്നാണ് സംസാരം.
ചെറുതും വലുതുമായ കുന്നുകളുടെ നഗരമായിരുന്നു ഒരു കാലത്തു ഇരിട്ടി. നഗരത്തിലെ ജുമാമസ്ജിദിനു സമീപത്തു നിന്നും ആരംഭിക്കുന്ന കുന്നുകള്‍ പയഞ്ചേരിമുക്കിനപ്പുറം വരെ നീണ്ടു കിടന്നിരുന്നു. ഇരിട്ടി പഴയ ബസ്സ്റ്റാന്റിന് വേണ്ടി തുടങ്ങിയ കുന്നിടിക്കല്‍ ക്രമേണ സമീപപ്രദേശങ്ങളിലെ കുന്നുകളെ മുഴുവന്‍ ഇല്ലാതാക്കി. ഇവിടങ്ങളിലെല്ലാം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറഞ്ഞതോടെ സമീപ പ്രദേശങ്ങളില്‍ മുഴുവന്‍ ജലക്ഷാമം രൂക്ഷമായി മാറി. ഇവിടുത്തെ അവസാനത്തുള്ളി വെള്ളവും കൂടി ഇല്ലാതാക്കുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.
മാഫിയകള്‍ക്ക് മുന്നില്‍ മുട്ടുമടക്കി നില്ക്കുന്ന അധികാരികള്‍ ചെറുവീട് നിര്‍മ്മിക്കാനായി സാധാരണക്കാരന് തറനിരപ്പാക്കാന് ശ്രമിച്ചാല്‍ നിയമവുമായി ഓടിയെത്തുകയാണ് എന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: