ദളിതരുടേയും പിന്നാക്ക ജനവിഭാഗങ്ങളുടേയും കര്‍ഷകത്തൊഴിലാളികളുടേയും സംരക്ഷകരെന്ന് നടിക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. എന്നാല്‍ വിവിധ പ്രശ്നങ്ങളില്‍ അവര്‍ നിലപാടുകളെടുക്കുന്നത് പ്രത്യയശാസ്ത്രത്തോടോ അണികളോടോ പ്രതിബദ്ധതയില്ലാതെയാണ്. ബംഗാളിലായാലും കേരളത്തിലായാലും ഈ രീതിക്ക് മാറ്റമില്ല. ആണവനിലയത്തിന്റേതായാലും ജലവൈദ്യുതപദ്ധതിയായാലും തുറമുഖങ്ങളായാലും വയല്‍സംരക്ഷണമായാലും ധാതുഖനനമായാലും പ്രതിപക്ഷത്തിരിക്കുമ്പോള്‍ പറഞ്ഞതിന് വിപരീതമായി പ്രവര്‍ത്തിക്കുക എന്നതാണ് ഭരണത്തിലെത്തിയാല്‍ ഇടതുപാര്‍ട്ടികളുടെ പൊതുസ്വഭാവം. അവിടെ താല്ക്കാലികമായ സാമ്പത്തിക ലാഭവും നേതാക്കളുടെ സ്വകാര്യതാല്‍പര്യങ്ങള്‍ക്കുമാണ് മുന്‍തൂക്കം. കോര്‍പ്പറേറ്റുകള്‍ക്കും കുത്തകകള്‍ക്കും ഭൂമാഫിയകള്‍ക്കും കുഴലൂത്ത് നടത്തുന്ന പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുന്നു.
കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ പ്രത്യേകിച്ച് സിപിഎമ്മിന്റെ കപടത തുറന്നുകാട്ടുന്ന ഏറ്റവും പുതിയ സംഭവവികാസമാണ് സിപിഎം പാര്‍ട്ടി ഗ്രാമമെന്ന് അവകാശപ്പെടുന്ന കണ്ണൂര്‍ തളിപ്പറമ്പിലെ കീഴാറ്റൂരില്‍ കാണുന്നത്. കണ്ണൂരില്‍ പതിറ്റാണ്ടുകളായി കമ്മ്യൂണിസത്തിന്റേയും കര്‍ഷക പ്രേമത്തിന്റെയും പേരില്‍ ജനവഞ്ചന നടത്തിവരുന്ന പാര്‍ട്ടിയുടെ പൊയ്മുഖം കീഴാറ്റൂര്‍ സമരത്തോടെ സാധാരണക്കാര്‍ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞിരിക്കുകയാണ്. ഏക്കര്‍ കണക്കിന് വയലാണ് ദേശീയപാത ബൈപ്പാസിന്റെ വികസനത്തിനുവേണ്ടി എതിര്‍പ്പുകളെയെല്ലാം മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകത്തൊഴിലാളികളില്‍നിന്ന് ഏറ്റെടുക്കാന്‍ പോകുന്നത്. മഹാരാഷ്ട്രയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും കര്‍ഷകര്‍ക്കുവേണ്ടി കള്ളക്കണ്ണീരൊഴുക്കുന്ന സിപിഎമ്മിന്റെ വഞ്ചനയുടേയും കാപട്യത്തിന്റേയും നേര്‍ചിത്രമാണ് കീഴാറ്റൂരില്‍ തെളിയുന്നത്.
കൊട്ടിഘോഷിക്കപ്പെടുന്ന കര്‍ഷക സമരങ്ങളുടെ ചരിത്രമുറങ്ങുന്ന കാവുമ്പായിയും മുനയന്‍ കുന്നും നിലകൊള്ളുന്ന കണ്ണൂരിന്റെ മണ്ണില്‍ത്തന്നെയാണ് സിപിഎമ്മിന്റെ കര്‍ഷക വിരുദ്ധത പകല്‍പോലെ വെളിപ്പെടുന്നത്. തളിപ്പറമ്പിന്റെ തെക്കു പടിഞ്ഞാറു ഭാഗത്ത് നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളും ഫലവൃക്ഷങ്ങളും വറ്റാത്ത നീരുറവകളും ചെറുതോടുകളും നിറഞ്ഞ വശ്യമനോഹരമായ ഗ്രാമമാണ് കീഴാറ്റൂര്‍. ബൈപ്പാസിനെതിരെ തുടക്കത്തില്‍ പാര്‍ട്ടി നേതൃത്വത്തിലായിരുന്നു പ്രതിഷേധങ്ങള്‍. ഏതാനും നാളുകള്‍ക്കുളളില്‍ പാര്‍ട്ടി നേതൃത്വം ചില സ്ഥാപിത താല്‍പ്പര്യങ്ങളുടെ ഫലമായി രംഗത്തുനിന്ന് പിന്‍വാങ്ങി. പിന്നീട് വയല്‍ നഷ്ടപ്പെടുന്ന നാട്ടുകാര്‍ ചേര്‍ന്ന് ‘വയല്‍ക്കിളികള്‍’ എന്ന പേരില്‍ കൂട്ടായ്മ രൂപീകരിച്ച് രംഗത്തിറങ്ങുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട്, ഈ കൂട്ടായ്മയെ തകര്‍ക്കാന്‍ പാര്‍ട്ടി നേതൃത്വവും സംസ്ഥാന ഭരണകൂടവും കഴിയാവുന്നതെല്ലാം ചെയ്തു കൊണ്ടിരിക്കുകയാണ്.
ഒരുവിഭാഗം കര്‍ഷകര്‍ മാത്രമാണ് സമരം ചെയ്യുന്നതെന്നും, ഇവര്‍ മാവോയിസ്റ്റുകളാണെന്നും തീവ്രവാദികളാണെന്നും സിപിഎം പ്രചാരണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളില്‍ സമരക്കാരെ വ്യക്തിപരമായി അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും പാര്‍ട്ടിയുടെ സൈബര്‍പോരാളികള്‍ രംഗത്തെത്തി. പാര്‍ട്ടിയുടെ നേതാക്കളായ മന്ത്രിമാര്‍ ആ പരിധിയും കടന്ന് സമരരംഗത്തുള്ളവരെ എരണ്ടകളെന്നും കഴുകന്മാരെന്നും അമേരിക്കന്‍ ചാരന്മാരെന്നുമൊക്കെ വിശേഷിപ്പിച്ചു. പാര്‍ട്ടി നേതാക്കളുടേയും മന്ത്രിമാരുടെയും ഇത്തരം നടപടികള്‍ ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ തലപ്പത്തുണ്ടായിരുന്ന ഏകാധിപതികളെ ഓര്‍മിപ്പിക്കുന്നതാണ്.
ജീവിതകാലം മുഴുവന്‍ ജോലിചെയ്ത മണ്ണില്‍ നിന്ന്, ഉപജീവനമാര്‍ഗ്ഗമായി കൊണ്ടുനടന്ന സ്വന്തം ഭൂമിയില്‍നിന്ന് കുടിയിറക്കുന്നതിനെതിരെ നടത്തുന്ന സഹനസമരം ഉപേക്ഷിക്കാന്‍ തയ്യാറാകാഞ്ഞ സമരക്കാരെ അധികാരം ഉപയോഗിച്ച് തകര്‍ക്കാനുളള ശ്രമം പാര്‍ട്ടി നേതൃത്വം തുടക്കത്തില്‍ത്തന്നെ നടത്തി. പാര്‍ട്ടി ഗ്രാമത്തില്‍ നടക്കുന്ന സമരത്തെ നിയമസഭയിലും പൊതുവേദിയിലുമെല്ലാം പലവട്ടം തളളിപ്പറഞ്ഞു. പാര്‍ട്ടി കൈവിട്ടതോടെയാണ് ഭൂമിയേറ്റെടുക്കാനുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കത്തിനെതിരെ കീഴാറ്റൂരിലെ വലിയൊരു വിഭാഗം പാര്‍ട്ടി അണികള്‍ ചേര്‍ന്ന് ഒരു വര്‍ഷം മുമ്പ് ‘വയല്‍ക്കിളികള്‍’ രൂപീകരിച്ച് സഹനസമരം ആരംഭിച്ചത്. പാര്‍ട്ടിയുടെ മുന്‍ ബ്രാഞ്ച് സെക്രട്ടറിയുള്‍പ്പെടെ പാര്‍ട്ടി കുടുംബങ്ങളിലെ നൂറുകണക്കിനാളുകള്‍ വയല്‍ക്കിളി കൂട്ടായ്മയുടെ ഭാഗമായി.
വയലില്‍ സമരപ്പന്തല്‍കെട്ടി സമര നായകന് സുരേഷ് കീഴാറ്റൂര്‍ ദിവസങ്ങളോളം നിരാഹാര സമരം നടത്തി. തുടര്‍ന്ന് നമ്പ്രാടത്ത് ജാനകിയെന്ന 68 കാരിയായ സമര നായിക ഉപവാസം അനുഷ്ഠിച്ചു. ഒടുവില്‍ സമ്മര്‍ദ്ദത്തിലായ പാര്‍ട്ടിയും സംസ്ഥാന ഭരണകൂടവും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ സമരക്കാരുമായി ചര്‍ച്ചയ്ക്ക് നിയോഗിച്ചു. മന്ത്രി നല്കിയ ഉറപ്പില്‍ സമരം പിന്‍വലിച്ചു.
എന്നാല്‍ വീണ്ടും നിര്‍ദ്ദിഷ്ട അലൈന്മെന്റുമായി സര്‍ക്കാര്‍ മുന്നോട്ടു പോയതോടെ കാവല്‍ സമരമെന്ന പേരില്‍ ‘വയല്‍ക്കിളികള്‍’ സമരം ആരംഭിച്ചു. ഇതിനിടെ സമരത്തില്‍നിന്ന് പിന്മാറാനുളള പാര്‍ട്ടി തീട്ടൂരം അനുസരിക്കാത്തതിന്റെ പേരില്‍ 11 പാര്‍ട്ടി അംഗങ്ങളെ സിപിഎം പുറത്താക്കി. ഭൂമി ഏറ്റെടുക്കല്‍ വിഷയത്തില്‍ പാര്‍ട്ടിക്കെതിരായ അംഗങ്ങളുടെ പ്രതിഷേധം കാരണം മേഖലയിലെ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനംപോലും മാറ്റിവെയ്ക്കേണ്ടി വന്നു. സമരം ദിവസങ്ങള്‍ പിന്നിട്ടതോടെ ദേശീയപാത അധികൃതര്‍ സ്ഥലം അളന്ന് കല്ലിടാന്‍ എത്തിയതോടെ സമരക്കാര്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി. സ്ത്രീകള്‍ ഉള്‍പ്പെടെ പെട്രോള്‍ ദേഹത്തൊഴിച്ച് ആത്മഹത്യാ ഭീഷണിയുമായി വയലിലിറങ്ങി. എന്നാല്‍ പോലീസിനേയും പാര്‍ട്ടിയുടെ കായിക ശക്തിയേയും ഉപയോഗപ്പെടുത്തി സമരക്കാരെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യുകയും, പാര്‍ട്ടി ക്രിമിനലുകളെ ഉപയോഗിച്ച് സമരക്കാരുടെ പന്തല്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. പാര്‍ട്ടിക്കുവേണ്ടി ത്യാഗനിര്‍ഭരമായ ജീവിതം നയിച്ച വന്ദ്യവയോധികയായ സമരനായികയുള്‍പ്പെടെ പോലീസിന്റെ ബലപ്രയോഗത്തിനിരയായി. ഏറ്റവുമൊടുവില്‍ സമരനായകനായ സുരേഷ് കീഴാറ്റൂരിന്റെ വീട് ആക്രമിക്കുന്ന അവസ്ഥയില്‍വരെ കാര്യങ്ങളെത്തി. സുരേഷിന്റെ സഹോദരന്റെ ചുമട്ടുതൊഴിലാളിയെന്ന നിലയിലുളള ജോലിപോലും സിപിഎം ഇല്ലാതാക്കി.
ബദല്‍മാര്‍ഗങ്ങള്‍ പലതും സ്വീകരിക്കാമെന്നിരിക്കെ, എന്തിന് വിശാലമായ ഈ വയലിനെ വെട്ടിമുറിച്ച് ഇവിടെത്തന്നെ ദേശീയപാത എന്ന നാട്ടുകാരുടെ ചോദ്യത്തിന് ഉത്തരം പറയാന്‍ പാര്‍ട്ടിയോ സര്‍ക്കാരോ തയ്യാറല്ല. സ്വന്തം പാര്ട്ടിക്കാര് തന്നെയായിരുന്ന ഗ്രാമവാസികളോട് ഒരുതരത്തിലുള്ള ചര്‍ച്ചയ്ക്കും പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. പ്രദേശത്ത് ആറ് കിലോമീറ്ററില്‍ നാല് കിലോമീറ്ററും താഴ്ന്ന പ്രദേശമാണ്. അവിടെ മൂന്നര മീറ്റര്‍ ഉയരത്തില്‍ 45 മീറ്റര്‍ വീതിയിലാണ് മണ്ണിട്ട് നികത്തേണ്ടത്. ഇതിന് ഏകദേശം ഒന്നര ലക്ഷം ടണ്ണോളം മണ്ണ് ആവശ്യമായി വരും. ഇതിനായി കുന്നിടിക്കേണ്ടതായും വരും. ചെളിപ്രദേശമായ വയലിലെ നാല് മീറ്ററോളം വരുന്ന കളിമണ്ണ് നീക്കംചെയ്യണം. മണ്ണിടലിലൂടെയും കളിമണ്‍ ഖനനത്തിലൂടെയും ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടാണ് ഇവിടെ നടക്കാനിരിക്കുന്നത്. ഈ സാമ്പത്തിക നേട്ടമാണ് പാര്‍ട്ടിയേയും ഇടതുസര്‍ക്കാരിനേയും സമരത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ പ്രേരിപ്പിച്ചത്. സിപിഎം സഹയാത്രികരായ ശാസ്ത്ര സാഹിത്യ പരിഷത്തടക്കമുളള സംഘടനകള്‍ വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതോടെ ഉണ്ടാകാന്‍ പോവുന്ന പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ച് പാര്‍ട്ടിയേയും സര്‍ക്കാരിനേയും ബോധിപ്പിച്ചിട്ടും മുന്നറിയിപ്പുകളൊന്നും കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.
കുന്നുകള്‍ക്കിടയിലുള്ള വയല്‍പ്രദേശമായ കീഴാറ്റൂര്‍ വലിയൊരു ജലസംഭരണിയാണ്. വയലിലെ ചെളിവെള്ളത്തെ കെട്ടിനിര്‍ത്തി ശുദ്ധീകരിച്ചാണ് മണ്ണിനടിയിലേക്ക് സംഭരിക്കുന്നത്. റോഡ് പണിയുമ്പോള്‍ ഈ ചെളി നീക്കം ചെയ്യണം. അപ്പോള്‍ അവിടെയുള്ള ജലസ്രോതസ്സുകള്‍ മുഴുവന്‍ മലിനമാകും. 14 കൈത്തോടുകളും രണ്ട് പ്രധാന തോടുകളും 13 കുളങ്ങളുമുള്ള കീഴാറ്റൂര്‍ പ്രദേശത്ത് നൂറുകണക്കിന് വീട്ടുകാര്‍ നാടാകെ വരള്‍ച്ച ബാധിച്ചപ്പോഴും കുടിവെളള ക്ഷാമം അനുഭവിച്ചില്ല. നാട്ടിന്‍പുറങ്ങളില്‍നിന്ന് അന്യംനിന്നുപോയ കുളത്തിലെ മുങ്ങിക്കുളി കീഴാറ്റൂര്‍ പ്രദേശത്ത് നിലനില്ക്കുന്നു. ദിവസവും ആയിരത്തിലധികം ആളുകളാണ് കുളിക്കാന്‍ എത്തുന്നത്. ഇത് ഒരു നാടിന്റെ നന്മയാണ്. നെല്ല് മാത്രമല്ല പച്ചക്കറികള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഉഴുന്ന്, മധുരക്കിഴങ്ങ്, കപ്പ, തെങ്ങ്, കമുക്, വാഴ തുടങ്ങി മിക്ക വിളകളും ഇവിടെ കൃഷി ചെയ്തു വരുന്നുണ്ട്. 1850 മുതലുള്ളതാണ് കീഴാറ്റൂരിലെ കൃഷി പാരമ്പര്യം. കൂടാതെ കൃഷിയുടെ ഭാഗമായി കന്നുകാലി പരിപാലനവും നടക്കുന്നുണ്ട്. പ്രതിവര്‍ഷം ആറ് ലക്ഷം തേങ്ങ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇവിടെ ശരാശരി ചൂട് 32 ഡിഗ്രിയില്‍ ഇന്നേവരെ കൂടിയിട്ടില്ല. തളിപ്പറമ്പ് നഗരസഭ, പട്ടുവം പഞ്ചായത്ത് എന്നിവയുടെ ജലവിതരണ കിണര്‍ സ്ഥിതിചെയ്യുന്നത് കീഴാറ്റൂരിലാണ്. മേടസംക്രമത്തില്‍ വിത്തിടല്‍, തുലാം 10ന് അവില് ഇടിക്കല്, പുത്തരി സദ്യ തുടങ്ങിയ കാര്‍ഷിക സംസ്ക്കാരച്ചടങ്ങുകള്‍ ഇന്നും മുടക്കംകൂടാതെ ഇവിടെ നടന്നുപോരുന്നു. തളിപ്പറമ്പ് മേഖലയിലെ ഏറ്റവും കൂടുതല്‍ കള്ള് സംഭരണം നടക്കുന്നത് കീഴാറ്റൂരിലാണ്. കാര്‍ഷിക വൃത്തി നഷ്ടപ്പെടുന്നതുപോലെ നൂറുകണക്കിന് ചെത്ത് തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ജീവനോപാധിയും ബൈപ്പാസ് വരുന്നതോടെ നഷ്ടമാകും.
അരുവികളും വയലുകളും നശിപ്പിക്കുന്ന വികസനം നാടിന്റെ ഭാവിയെ കുറച്ചൊന്നുമല്ല ബാധിക്കുക. റോഡ്, ടൗണ്‍ഷിപ്പ് വികസനത്തിന്റെ പേരില്‍ സംസ്ഥാനത്ത് കുന്നുകള്‍ ഇടിക്കുകയും വയലുകള്‍ നികത്തുകയും ചെയ്തിട്ടുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം നാടിന് മുന്നിലുളളപ്പോഴാണ് ഇത്രയേറെ കൃഷിനാശവും പ്രകൃതി നാശവും ഉണ്ടാക്കുന്ന ബൈപ്പാസ് റോഡ് നിര്‍മ്മാണം കീഴാറ്റൂരിലൂടെത്തന്നെ വേണമെന്ന് പാര്‍ട്ടിയും പിണറായി സര്‍ക്കാരും വാശിപിടിക്കുന്നത്. ഇതിനു പിന്നില്‍ സാമ്പത്തിക താല്‍പ്പര്യമല്ലാതെ മറ്റെന്താണ്?
സിപിഎം ചരിത്രത്തില്‍നിന്ന് ഒന്നും പഠിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് കീഴാറ്റൂര്‍ സംഭവത്തോടുളള പാര്‍ട്ടിയുടെ സമീപനം. ബംഗാളിലെ നന്ദിഗ്രാമില്‍ ബഹുരാഷ്ട്രകുത്തകയായ സലിം ഗ്രൂപ്പിനുവേണ്ടി പ്രത്യേക സാമ്പത്തിക മേഖല നിര്‍മ്മാണത്തിനായി ദരിദ്രരായ കര്‍ഷകരുടെ കൃഷിഭൂമി ഏറ്റെടുത്തതിനെത്തുടര്‍ന്നാണ് പതിറ്റാണ്ടുകള്‍ നിലനിന്ന മാര്‍ക്സിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചത്. ഗ്രാമീണരും കൃഷിക്കാരും എതിര്‍പ്പുമായി രംഗത്തിറങ്ങിയപ്പോള്‍ ലോകമെമ്പാടുമുണ്ടായിരുന്ന കമ്യൂണിസ്റ്റ് ഭരണകൂടങ്ങള്‍ ചെയ്തതുപോലെ അവര്‍ക്കെതിരെ ഭരണകൂട ഭീകരത നടപ്പിലാക്കുകയായിരുന്നു. നന്ദിഗ്രാമിലെ പോലീസ് വെടിവെപ്പില്‍ പതിനാലു കര്‍ഷകരുടെ ജീവനാണ് പൊലിഞ്ഞത്. നന്ദിഗ്രാമില്‍നിന്ന് കീഴാറ്റൂരിലേക്ക് ഒട്ടും ദൂരമില്ലെന്ന് വരുത്താനാണ് സിപിഎമ്മും ഇടതുസര്‍ക്കാരും ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: