വൃത്തികെട്ട കളി(ജന്മഭൂമി:26/3/18)കളിക്കുന്നവരെക്കുറിച്ചുള്ള ജന്മഭൂമി വാര്‍ത്ത കണ്ടു. സമ്പത്തു വാരിക്കൂട്ടാന്‍ വേണ്ടി കള്ളക്കളി നടത്തുന്ന വൃത്തികെട്ടവര്‍ കളിയെ വഞ്ചിക്കുന്നു; കാണികളെ ചതിക്കുന്നു; പിറന്ന നാടിനെവരെ വഞ്ചിക്കുന്നു. തനിക്കും കുടുംബാംഗങ്ങള്‍ക്കും വേണ്ടി പരിധിയില്ലാതെ സ്വത്ത് സമാര്‍ജ്ജിക്കാന്‍ വെമ്പുന്ന രാഷ്ട്രീയക്കാര്‍ ഏറെയുള്ള നമ്മുടെ നാട്ടില്‍ കായികരംഗത്തും കളിയുടെ രംഗത്തും അത്തരക്കാര്‍ വിരാജിക്കുന്നത് ആരെയും നിരാശപ്പെടുത്തും. ഇത്തരം കുതികാല്വെട്ടികളെ ആരാധിക്കുകയും അവര്‍ക്ക് ജയ് വിളിക്കുകയും അവരുടെ ‘ഫാനാ’കാന്‍ കൊതിക്കുന്നവരെയും വിഡ്ഢികളെന്നു വിളിച്ചാല്‍ മതിയോ? ഏതെങ്കിലും ഒരു കളിയില്‍ മികവു കാട്ടിയാലുടന്‍ അയാളെ രാഷ്ട്രപതിയാക്കണമെന്നും ഭാരതരത്നം നല്‍കണമെന്നും മുറവിളി കൂട്ടുന്നവരുമുണ്ടിവിടെ.
കളിയായാലും കലയിലായാലും ഇത്തരം ‘സെലിബ്രിറ്റി’പരിവേഷമുള്ളവര്‍ ആരോഗ്യത്തിനു ഹാനികരമായ ഉല്‍പ്പന്നങ്ങളുടെ ‘ബ്രാന്റ് അംബാസഡര്‍’മാരായി ജനങ്ങളെ വഞ്ചിക്കുന്ന പരിപാടിയും അപലപനീയം തന്നെ. പൊതുജീവിതത്തിലായാലും പ്രൊഫഷണല്‍ ജീവിതത്തിലായാലും സത്യസന്ധതയും ആത്മാര്‍ത്ഥതയും നൈതികതയും പുലര്‍ത്താത്തവരെ തലയിലേറ്റി നടക്കുന്നവരുടെ തല പരിശോധിപ്പിക്കേണ്ടതാണ്. ഇത്തരക്കാര്‍ ആരോഗ്യം നശിപ്പിക്കുന്ന ഉപഭോഗ വസ്തുക്കളുടെ ബ്രാന്റ് അംബാസഡര്‍മാരാകുന്നത് ജനം തിരിച്ചറിയണം. അത്തരം വ്യാജ സെലിബ്രിറ്റികള്‍ ശുപാര്‍ശ ചെയ്യുന്നു എന്ന ഒറ്റക്കാരണം കൊണ്ടുതന്നെ ആ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കേണ്ടതാണ്.
കഴുത കുങ്കുമം ചുമക്കുന്നതുപോലെ തങ്ങള്‍ നാട്ടുകാര്‍ക്കായി ശുപാര്‍ശ ചെയ്യുന്ന ഉല്‍പ്പന്നങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയാതെ അതിന് മുതിരരുത്. ഏതായാലും നിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ ലോകോത്തരം എന്ന മട്ടില്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്ന സെലിബ്രിറ്റികള്‍ക്കെതിരെ നിയമം തന്നെ കൊണ്ടുവരാന്‍ ആലോചിക്കുന്നുണ്ട് എന്നത് പ്രതീക്ഷ നല്കുന്നു.
വാക്സിനുകളെ സംബന്ധിച്ച് ഡോക്ടര്‍മാര്‍ക്കിടയിലും വൈദ്യശാസ്ത്ര ഗവേഷകര്‍ക്കിടയിലും മറ്റുംകടുത്ത അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ വാക്സിന് നല്‍കണമെന്നാഹ്വാനം നല്കാന് അമിതാഭ് ബച്ചനെന്തുകാര്യം?കാലിത്തീറ്റ കൂടുതല്‍ വിറ്റഴിയും എന്നു സമ്മതിച്ചാല്‍ തന്നെ ഏതെങ്കിലും കാലിത്തീറ്റയുടെ ബ്രാന്‍ഡ് അംബാസഡറായി ലാലുപ്രസാദ് യാദവിനെ അവതരിപ്പിക്കുന്നത് ശരിയോ?
ഏതായാലും കളിക്കളത്തിലെ കള്ളന്മാരെ തിരിച്ചറിയാനും ബഹിഷ്കരിക്കാനും ജനം തയ്യാറാകണം. കളിയുടെ മാന്യത വീണ്ടെടുക്കാന്‍ അതനിവാര്യമാണ്.
കെ.വി. സുഗതന്,
എരമല്ലൂര്‍,
ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: