ന്യൂദല്‍ഹി: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ ഹൈക്കോടതി ആരംഭിച്ച കോടതിയലക്ഷ്യ നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. കേന്ദ്രവിജിലന്‍സ് കമ്മീഷണര്‍ക്ക്(സിവിസി) ജേക്കബ് തോമസ് അയച്ച കത്തില്‍ ഹൈക്കോടതി ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശമില്ലെന്ന് വ്യക്തമാക്കിയ കോടതി ഹൈക്കോടതി ഇത്രവും തൊട്ടാവാടിയാവരുതെന്നും കുറ്റപ്പെടുത്തി.
ഹൈക്കോടതി ജഡ്ജിമാരായ പി. ഉബൈദ്, എബ്രഹാം മാത്യു എന്നിവര്‍ക്കെതിരെ സിവിസിക്ക് കത്തയയ്ക്കുകയും കത്തിലെ വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യമാക്കുകയും ചെയ്തതിനാണ് ജേക്കബ് തോമസിനെതിരെ ഹൈക്കോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. കത്തില്‍ ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളില്ലെന്ന് ജസ്റ്റിസ് എ.കെ സിക്രിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് വിലയിരുത്തി. കോടതികളുടെ സംവിധാനം മെച്ചപ്പെടുത്തണമെന്നാണ് ജേക്കബ് തോമസ് ആഗ്രഹിച്ചത്. ജുഡീഷ്യറിയില്‍ വരെ അഴിമതി കടന്നിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.
പാറ്റൂര്‍ ഭൂമിയിടപാട്, ജയരാജന്റെ ബന്ധു നിയമന വിവാദം തുടങ്ങിയ കേസുകളില്‍ ശരിയായ അന്വേഷണം നടന്നില്ലെന്നും കോടതിക്ക് മുന്നില്‍ വേണ്ട രീതിയില്‍ കേസ് അവതരിപ്പിക്കപ്പെട്ടിട്ടില്ലെന്നുയിരുന്നു ജേക്കബ് തോമസിന്റെ കത്ത്. ഇതിനെ കോടതിയലക്ഷ്യമായി കണക്കാക്കാനാവില്ല. ഇത്തരം നിസ്സാര കാര്യങ്ങളില്‍ നൊമ്പരപ്പെടുന്ന തൊട്ടാവാടിയാകരുത് ഹൈക്കോടതിയെന്നും ജസ്റ്റിസ് എ.കെ സിക്രി പറഞ്ഞു.
കത്ത് കോടതിയലക്ഷ്യമാണെന്നും ഇതില്‍ വിശദീകരണം നല്‍കണമെന്നും മാത്രമാണ് ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടതെന്ന് ഹൈക്കോടതിക്ക് വേണ്ടി ഹാജരായ വി. ഗിരി വാദിച്ചു. കാര്യങ്ങള്‍ വിശദീകരിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കണമെന്ന് ആദ്യം നിര്‍ദ്ദേശം നല്കിയ സുപ്രീംകോടതി അതുമാറ്റിയ ശേഷം അദ്ദേഹം ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാണെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യനടപടികള്‍ സ്റ്റേ ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: