പള്ളുരുത്തി: കുമ്പളങ്ങി ഇല്ലിക്കല്‍ അര്‍ദ്ധനാരീശ്വര ക്ഷേത്രത്തില്‍ എഴുന്നള്ളിപ്പിന് എത്താതിരുന്ന ഗജരാജന്‍ പാമ്പാടി രാജനെ ആനപ്രേമികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞുവെച്ചു. എഴുന്നള്ളിപ്പിന് ശേഷം പാമ്പാടി രാജനുമായെത്തിയ ലോറിയാണ് തടഞ്ഞത്. ആനയുമായെത്തിയ ലോറി തകര്‍ക്കാന്‍ ഒരു സംഘം ശ്രമിക്കുന്നതിനിടയില്‍ കുമ്പളങ്ങി പോലീസെത്തി. ആനയും ലോറിയും കസ്റ്റഡിയിലെടുത്തു. ദേവസ്വത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് ഉടമ സമ്മതിച്ചതോടെയാണ് മണിക്കൂറുകള്‍ക്കുശേഷം രാജന് മോചനമായത്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭങ്ങളുടെ തുടക്കം. ശനിയാഴ്ച നടന്ന ക്ഷേത്ര പൂരത്തിന് തിടമ്പേറ്റേണ്ടിയിരുന്ന പാമ്പാടി രാജന് എത്താതിരുന്നത് ഭക്തരുടെയും നാട്ടുകാരുടേയും പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒരു സ്വകാര്യ ഏജന്‍സിവഴിയാണ് ആനയെ ബുക്ക്ചെയ്തിരുന്നത്. രണ്ടുലക്ഷം രൂപ നല്കാനുണ്ടായിരുന്നതില് ഒന്നര ലക്ഷം മുന്‍കൂര്‍ നല്‍കുകയും ചെയ്തു. എന്നാല്‍, മുന്നറിയിപ്പൊന്നും നല്‍കാതെ ആനയെ എത്തിക്കാതിരിക്കുകയായിരുന്നു ഉടമകള്‍.
കൂടുതല്‍ തുകയ്ക്കുള്ള മറ്റൊരു പൂരത്തിനായി ആനയെ ഉടമ, വിട്ടു നല്‍കുകയായിരുന്നുവെന്ന് ദേവസ്വം ഭാരവാഹികള്‍ ആരോപിച്ചു. തിരുവനന്തപുരത്തെ പൂരം കഴിഞ്ഞ് ആറാട്ടുപൂരത്തിന് ആനയെ എത്തിക്കാമെന്ന് ഏജന്‍സിയുടെ ആളുകള്‍ ദേവസ്വം ഭാരവാഹികളെ ഇതിനിടെ അറിയിച്ചു. എന്നാല്‍, ആറാട്ട് കഴിഞ്ഞാണ് ആന എത്തിയത്. ഇതോടെ, നാട്ടുകാര്‍ പ്രകോപിതരാകുകയായിരുന്നു. പാമ്പാടി രാജന്റെ ഉടമയെത്തി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കണമെന്ന് ദേവസ്വം ഭാരവാഹികള്‍ നിബന്ധന വെക്കുകയായിരുന്നു. അതുവരെ ആനയെ ക്ഷേത്രമുറ്റത്ത് തളയ്ക്കാന്‍ ധാരണയായി.
ഇതിനിടയില്‍ എന്തു തീരുമാനമുണ്ടായാലും ക്ഷേത്രമുറ്റത്തു നിന്ന് ആനയെ കൊണ്ടു പോകുന്നത് തടയുമെന്ന് ഒരു ഭാഗം നിലപാടെടുത്തതോടെ വിഷയം സങ്കീര്‍ണ്ണമായി. ആനയ്ക്കു ചുറ്റും നാട്ടുകാരും നിലയുറപ്പിച്ചു.
ഇന്നലെ പതിനൊന്നരയോടെ ആനയുടമ കൊച്ചുമോന് സ്ഥലത്തെത്തി. തുടര്‍ന്ന് പള്ളുരുത്തി സിഐ കെ.ജി അനീഷിന്റെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആനയെ മോചിപ്പിക്കാന്‍ ധാരണയാകുകയായിരുന്നു. ദേവസ്വത്തിന് നഷ്ടം വന്ന മൂന്നു ലക്ഷം രൂപ ഇന്നുതന്നെ കൈമാറുമെന്ന് ആനയുടമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: