മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനുസമീപം വിമുക്ത ഭടന്മാര്ക്ക് പുതുതായി നിര്‍മ്മിച്ച എക്സ്-സര്വീസമെന് കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം പോളിക്ലിനിക്കിന്റെ പുതിയ മന്ദിരം നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലമ്പ ഉദ്ഘാടനം ചെയ്യുന്നു
മൂവാറ്റുപുഴ: വിമുക്തഭടന്മാരുടെ ആരോഗ്യരംഗത്തെ സേവനം രാജ്യത്തിന് മാതൃകയാണെന്ന് നാവികസേനാ മേധാവി അഡ്മിറല്‍ സുനില്‍ ലമ്പ പറഞ്ഞു. മൂവാറ്റുപുഴ സിവില്‍ സ്റ്റേഷനുസമീപം വിമുക്ത ഭടന്മാര്ക്ക് പുതുതായി നിര്‍മ്മിച്ച എക്സ്-സര്‍വീസ്മെന്‍ കോണ്‍ട്രിബ്യൂട്ടറി ഹെല്‍ത്ത് സ്കീം (ഇസിഎച്ച്എസ്) പോളിക്ലിനിക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിമുക്ത ഭടന്മാരുടെ പെന്ഷന് സംഘടനയിലെ അംഗങ്ങള്‍ ചേര്‍ന്ന് വാങ്ങിയ സ്ഥലത്ത് സൈനിക വകുപ്പാണ് കെട്ടിടം നിര്‍മ്മിച്ചുനല്‍കിയത്. ഇത് രാജ്യത്തെ ആദ്യ സംഭവമാണ്. ഇതിന്റെ വികസനത്തിനാവശ്യമായ ഫണ്ട് അനുവദിക്കും. ആദ്യപടിയായി ഒരുലക്ഷം രൂപ വിമുക്തഭടന്മാരുടെ ബെനിഫിഷറി ട്രസ്റ്റിന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള കെട്ടിടങ്ങളിലാണ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന് സ്ഥലം അനുവദിക്കുവാന്‍ കഴിയുമായിരുന്നെങ്കിലും ലഭിക്കാതെ വന്നതോടെയാണ് വിമുക്തഭടന്മാര് പെന്ഷന് ലഭിക്കുന്ന തുകയില്‍നിന്ന് ഒരുഭാഗം നല്കി സ്ഥലം വാങ്ങി സൈനിക വകുപ്പിന് കൈമാറിയത്.
ദക്ഷിണമേഖല നാവിക മേധാവി എ.ആര്. കാര്‍വെ, എല്‍ദോ എബ്രഹാം എംഎല്‍എ, ചെയര്‍പേഴ്സണ്‍ ഉഷ ശശിധരന്, നേവല്‍ കമാന്‍ഡര്‍മാരായ ജി. പ്രകാശ്, എ. വേണുഗോപാല്‍, ഡെപ്യൂട്ടി സ്റ്റേഷന് കമാഡര്‍ ജെയ്സണ്‍ പോള്‍, ഇസിഎച്ച്എസ് ഇന്‍ ചാര്‍ജ് ഓഫീസര്‍ എ.വി.കെ. കര്ണ്ണന്, എക്സ് സര്‍വീസ്മെന്‍ ബെനിഫിഷറി ട്രസ്റ്റ് സെക്രട്ടറി സി.പി. വിന്‍സെന്റ്, ചെയര്മാന് ബി.എസ്. നായര്‍ എന്നിവര്‍ പങ്കെടുത്തു.
മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സൈനിക ഹെലികോപ്ടറില്‍ വന്നിറങ്ങിയ സേനാമേധാവിയെ കമാന്‍ഡര്‍മാരും പോലീസ് മേധാവികളും ചേര്‍ന്നാണ് സമ്മേളനവേദിയിലേക്ക് സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: