കൊച്ചി: ബംഗാളിന്റെ മണ്ണില്‍, അവരെ മുട്ടുകുത്തിച്ച് സ്വന്തമാക്കിയ സന്തോഷ് ട്രോഫിയുമായി കേരളത്തിന്റെ ചുണക്കുട്ടികള്‍ എത്തിയപ്പോള്‍ ആവേശോജ്ജ്വല സ്വീകരണം. കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ടായിരുന്നു ആ ചരിത്ര നിമിഷം.
ഇതിന് മുമ്പ് അവസാനമായി കേരളം സന്തോഷ് ട്രോഫി കലാശക്കളിക്ക് ഇറങ്ങിയത് കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഇതേ മൈതാനത്തായിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ സര്‍വീസസിനോട് തോറ്റ് കണ്ണീരുമായി മടങ്ങിയ കേരള ഫുട്ബോള്‍ ടീം ഇന്നലെ വീണ്ടും കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തുമ്പോള്‍ കൈയില്‍ അന്ന് കൈവിട്ട കിരീടവുമുണ്ടായിരുന്നു.
14 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഫുട്ബോള്‍ ‘ലോകകപ്പ്’ സ്വന്തമാക്കിയ മലയാളത്തിന്റെ ചുണക്കുട്ടികള്‍ക്ക് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോഴും ആവേശ്വോജ്വല സ്വീകരണമാണ് ലഭിച്ചത്. ഇന്നലെ വൈകിട്ട് 3.05ന് കളിക്കാരുമായി വിസ്താര എയര്‍വെയ്സ് നെടുമ്പാശേരിയിലിറങ്ങി. ചെണ്ടമേളങ്ങളുമായി കാത്തുനിന്ന ആരാധകരുടെ നടുവിലേക്ക് ആദ്യം വന്നത് ക്യാപ്റ്റന്‍ രാഹുല്‍ വി. രാജാണ്. തൊട്ടുപിന്നാലെ കോച്ച് സതീവന്‍ ബാലന്റെ നേതൃത്വത്തില്‍ മറ്റ് ടീം അംഗങ്ങളും സപ്പോര്‍ട്ടിങ് സ്റ്റാഫുകളും പുറത്തുവന്നു.
യാത്ര രേഖയിലെ പിശകുകാരണം ടീമിലെ ഗോള്‍കീപ്പര്‍മാരിലൊരാളായ അജ്മാലിന്‍ മൂന്നിന് ശേഷമാണ് കൊല്‍ക്കത്തയില്‍ നിന്ന് പുറപ്പെടാന്‍ സാധിച്ചത്. സര്‍ക്കാരിനെ പ്രതിനിധാനം ചെയ്ത് മന്ത്രി കെ.ടി. ജലീല്‍ താരങ്ങളെ സ്വീകരിച്ചു. എംഎല്‍എമാരായ ഹൈബി ഈഡന്, പി.ടി. തോമസ്, അന്‍വര്‍ സാദത്ത് എന്നിവരും ടീം അംഗങ്ങളെ വരവേറ്റു.
കേരള ഫുട്ബോള്‍ അസോസിയേഷന്റെ മേല്‍നോട്ടത്തില്‍ ടീം, ബസ്സില്‍ കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ടീം അംഗങ്ങളെ സ്വീകരിച്ചത്. മന്ത്രി കെ.ടി. ജലീലും വിക്ടറി ചിഹ്നവുമായി കളിക്കാരുടെ ആവേശത്തില്‍ പങ്കുചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: