ചങ്ങനാശേരി: സഹകരണബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി 26 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.നിരവധി മോഷണ കേസില്‍ പിടികിട്ടാപ്പുള്ളിയുമായ കുഴിമറ്റം മീന്‍ചിറ വീട്ടില്‍ സജീവ്(കാടന്ഷാജി-58) നെ ജില്ലാ പോലീസ് മേധാവി എം.മുഹമ്മദ് റഫീഖിന്റെ കീഴിലുള്ള ആന്റി ഗുണ്ടാ സ്ക്വാഡ് തിരുവല്ലയില്‍ നിന്നാണ് പിടികൂടിയത്.
1992ല്‍ പാത്താമുട്ടം സര്‍വ്വീസ് സഹകരണ ബാങ്ക് കൊള്ള അടിക്കാന്‍ ശ്രമിച്ച കേസിലാണ് പിടികൂടുന്നത്. ഇയാള്‍ക്കെതിരെ നിരവധി വാഹനമോഷണം, ഭവനഭേദനം, എന്‍ഡിപിഎസ് കേസ് എന്നിവ ഉള്‍പ്പെടെ 13-ല്‍ അധികം കേസ് ഉണ്ടായിരുന്നു. പല കേസിലും ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. ബാങ്ക് കവര്‍ച്ചയില്‍ ആറ് പേര് പ്രതിയായിരുന്നു. ഒളിവിലായിരുന്ന സജീവ് തിരുവല്ലയില്‍ എത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വലയിലായത്.
കോട്ടയം ജില്ലാ പോലീസ് മേധാവി എം.മുഹമ്മദ് റഫീഖിന്റെ നിര്‍ദ്ദേശപ്രകാരം ചങ്ങനാശേരി ഡിവൈഎസ്പി ആര്.ശ്രീകുമാര്‍ ആന്റി ഗുണ്ടാ സ്ക്വാഡിലെ കെ.കെ റെജി, അന്‍സാരി, പ്രദീപ് ലാല്‍, അരുണ്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: