കോട്ടയം: അവധിക്കാലമായിട്ടും നാഗമ്പടം നെഹ്രു സ്റ്റേഡിയം അവഗണനയുടെ നടുവില്‍. പത്ത് ഏക്കറുളള സ്റ്റേഡിയത്തിന്റെ പവിലിയനിലുള്ള ടിന് ഷീറ്റുകളെല്ലാം കാറ്റത്ത് ഇളകി പറിഞ്ഞു. ടൈലുകള്‍ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മൈതാനത്തിന്റെ കവാടത്തിന് മുമ്പിലായിട്ടുള്ള ക്രിക്കറ്റ് പരിശീലന സ്ഥലം കാട് കയറി നശിക്കുകയാണ്.
മഴ പെയ്താല്‍ ചെളിക്കുളമാകുന്ന സ്റ്റേഡിയം ആധുനിക രീതിയില്‍ സിന്തറ്റിക് സ്റ്റേഡിയമാക്കുമെന്ന് വാഗ്ദാനമുണ്ടയായിരുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സ്പോര്‍ട്സ് മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുന്‍കൈയെടുത്താണ് പദ്ധതി തയ്യാറാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം പുനര്‍നിര്‍മ്മിക്കാന്‍ 70 കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയത്. എന്നാല്‍ സര്‍ക്കാര്‍ മാറിയതോടെ പദ്ധതിക്ക് അകാല ചരമമായി. ഇപ്പോള്‍ മഴ പെയ്താല്‍ സ്റ്റേഡിയത്തില്‍ വെള്ളക്കെട്ടാണ്. കഴി്ഞ്ഞ ജില്ലാ സ്കൂള്‍ മീറ്റ് വെള്ളക്കെട്ട് മൂലം മരഞ്ഞാട്ടുപ്പിള്ളിയിലേക്ക് മാറ്റി.അന്നും കായിക പ്രേമികള്‍ സ്റ്റേഡിയം നന്നാക്കണമെന്നും വെളളക്കെട്ട് ഒഴിവാക്കണമെന്നും നിരന്തരം ആവശ്യം ഉന്നയിച്ചു. എന്നാല്‍ നഗരസഭ ഈ ആവശ്യം കേട്ടഭാവം പോലും നടിച്ചില്ല. രാഷ്ടീയപാര്‍ട്ടികളുടെയും മറ്റുളളവരുടെയും സമ്മേളനങ്ങളുടെ വേദിയായി അധ: പതിച്ചു.
ദേശീയ, സംസ്ഥാന താരങ്ങളടക്കം നിരവധി കായിക താരങ്ങളെ വാര്‍ത്തെടുത്ത സ്റ്റേഡിയത്തിനാണ് ഈ ദുര്‍ഗതി. 400 മീറ്റര്‍ ട്രാക്കും മറ്റ് അനുബന്ധ സൗകര്യങ്ങളും ഉള്ള സ്റ്റേഡിയം അനുദിനം നശിക്കുകയാണ്. ഉത്തരവാദിത്വപ്പെട്ടവര്‍ തിരിഞ്ഞ് നോക്കാതെ വന്നതോടെ മാലിന്യങ്ങളും നിക്ഷേപിക്കാന്‍ തുടങ്ങി. സ്റ്റേഡിയം നന്നാക്കാന്‍ നഗരസഭ കൗണ്‍സില്‍ പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ ഈ നഗരസഭയുടെ ബജറ്റിലും സ്റ്റേഡിയം നവീകരിക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: