ന്യൂദല്‍ഹി: പോലീസ് സേനയെ സിപിഎമ്മിന്റെ രാഷ്ട്രീയാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനുള്ള ബി ടീമാക്കി മാറ്റിയതോടെ കേരളാ പോലീസിന്റെ വിശ്വാസ്യതയും ക്രമസമാധാനപാലനത്തോടുള്ള പ്രതിബദ്ധതയും ഇല്ലാതായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രസ്താവനയില്‍ പറഞ്ഞു. പോലീസിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റികളെപ്പറ്റിയുള്ള ജന്മഭൂമി വാര്‍ത്ത ഏറെ നടുക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരും ഭരണകക്ഷിയും വ്യത്യസ്തവും സ്വതന്ത്രവുമായ പ്രവര്‍ത്തനം നടത്തുകയെന്ന ജനാധിപത്യ സംവിധാനത്തിന്റെ കാതലായ തത്വം സിപിഎം ബലികഴിക്കുകയാണ്. തന്മൂലം പാര്‍ട്ടിയും ഭരണകൂടവും ഒന്നായിത്തീരുന്നു. പാര്‍ട്ടി ഓഫീസുകള്‍ അധികാര കേന്ദ്രങ്ങളാവുകയും പാര്‍ട്ടി നേതാക്കള്‍ ഭരണാധികാരികളാവുകയും ചെയ്യുന്ന ആപല്‍ക്കരമായ വ്യവസ്ഥിതിയിലേക്കാണ് കേരളത്തിന്റെ പോക്ക്. രാഷ്ട്രീയ ഉപഗ്രഹമാക്കുക വഴി കേരളാ പോലീസിന്റെ സ്വാതന്ത്ര്യവും നിഷ്പക്ഷതയും നഷ്ടപ്പെട്ടിരിക്കുന്നു.
സിപിഎമ്മുകാര്‍ പ്രതികളാകുന്ന കേസുകള്‍ സിബിഐ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തിപ്പെടുന്നത് പോലീസിലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുന്നതു കൊണ്ടാണ്. പോലീസിനെ പാര്‍ട്ടിയുടെ പോഷകവിഭാഗമാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം വിനാശകരവും അത്യന്തം ആപല്‍ക്കരവുമാണെന്നും കുമ്മനം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: