ലഖ്നൗ: ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത്ബന്ദ് അക്രമാസക്തമാകാന്‍ കാരണം ബിഎസ്പിയെന്ന് പോലീസിന്റെ വെളിപ്പെടുത്തല്‍. കലാപവുമായി ബന്ധപ്പെട്ട് മുന്‍ ബിഎസ്പി എംഎല്‍എ യോഗേഷ് വര്‍മയെ പോലീസ് അറസ്റ്റ് ചെയ്തു. ഹസ്തിനപുരിയില്‍ നിന്നുള്ള എംഎല്‍എയാണ് ഇയാള്‍. ഉത്തര്‍പ്രദേശില്‍ ബന്ദ് അക്രമാസക്തമായതിനെ തുടര്‍ന്ന് രണ്ടു പേര് കൊല്ലപ്പെടുകയും എഴുപതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 448 പേരെയാണ് അറസ്റ്റ് ചെയ്തത്. പട്ടികജാതി-വര്‍ഗ നിയമം ഭേദഗതി ചെയ്യണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് ദളിത് സംഘടനകള്‍ ഭാരത് ബന്ദ് നടത്തിയത്. ഉത്തര്‍പ്രദേശില്‍ മീററ്റിലും മുസാഫര്നഗറിലുമാണ് ബന്ദ് അക്രമാസക്തമായത്. പശ്ചിമ യുപിയില്‍ അക്രമാസക്തമാകാനുള്ള പദ്ധതികള്‍ നടപ്പിലാക്കിയത് യോഗേഷാണെന്നാണ് പോലീസ് കണ്ടെത്തല്‍. അക്രമമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ മുഖ്യസൂത്രധാരനും യോഗേഷാണെന്ന് മീററ്റിലെ സീനിയര്‍ സൂപ്രണ്ടന്റ് ഓഫ് പോലീസ് മന്‍സില്‍ സൈനി പറഞ്ഞു.
കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് യോഗേഷ്. അക്രമങ്ങളുടെ പേരില്‍ ഇരുനൂറോളം പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തെന്നും പൊലീസ് വ്യക്തമാക്കി.
മീററ്റിലും മുസാഫര്‍പൂരിലും ഓരോരുത്തര് വീതം കൊല്ലപ്പെട്ടു. നാല്പത്തഞ്ചോളം പോലീസുകാര്‍ക്കും പരിക്കേറ്റു. സംഘര്‍ഷം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ദ്രുതകര്‍മ സേനയിലെ 200 അംഗങ്ങളെ മീററ്റ്, ആഗ്ര, ഹാപുര്‍ എന്നിവിടങ്ങളിലേക്ക് അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: