റിയാദ്: പലസ്തീന് ജനതയെപ്പോലെ ഇസ്രയേലിനും മാതൃഭൂമിക്കുമേല്‍ അവകാശമുണ്ടെന്ന് സൗദി രാജകുമാരന് മുഹമ്മദ് ബിന്‍ സല്മാന്. ആദ്യമായാണ് ഒരു സൗദി ഭരണാധികാരി ഇസ്രയേലിന് മാതൃരാജ്യത്തിനുമേലുള്ള അവകാശത്തെക്കുറിച്ച് പരസ്യമായി സംസാരിക്കുന്നത്. അമേരിക്കന്‍ മാസിക ദി അറ്റ്ലാന്റിക്കിന് നല്കിയ അഭിമുഖത്തിനിടെയായിരുന്നു മുപ്പത്തിരണ്ടുകാരനായ മുഹമ്മദ് ബിന്‍ സല്‍മാന്റെ പ്രതികരണം.
ഇസ്രയേലികള്‍ക്ക് അവരുടെ പൈതൃകഭൂമിയില്‍ എന്തെങ്കിലും അവകാശമുണ്ടോ എന്ന ചോദ്യത്തിന് സ്വദേശത്തിനുമേല് ഇരുകൂട്ടര്‍ക്കും ഒരുപോലെ അവകാശമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇരുകൂട്ടരും ഒത്തൊരുമയോടെ സ്ഥിരമായി ഒരിടത്ത് താമസിക്കുന്നതില്‍ മതപരമായി തനിക്ക് യാതൊരു എതിര്‍പ്പുമില്ലെന്നും എന്നാല്‍ ഇസ്ലാമിന്റെ പുണ്യസ്ഥാനമായ അല്‍അക്സ പള്ളിക്ക് എല്ലാവിധ സുരക്ഷയും ഉറപ്പ് വരുത്തിയിട്ടായിരിക്കണം അതെന്നും അദ്ദേഹം പറഞ്ഞു.
2002 മുതല്‍ ഇസ്രയേല്‍-പലസ്തീന് പ്രശ്നത്തിന് പരിഹാരം കണ്ടെത്താനായി സൗദി മുന്കൈയ്യെടുക്കുന്നുണ്ടെങ്കിലും ആദ്യമായാണ് ഒരു ഭരണാധികാരി പരസ്യമായി പലസ്തീന് വിഷയത്തിലെ നിലപാട് വ്യക്തമാക്കുന്നത്. എല്ലാവരുടെയും സ്ഥിരതയ്ക്കായി ഇരു രാജ്യങ്ങള്‍ തമ്മില്‍ ഒരു സമാധാന ഉടമ്പടി വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടെല്‍ അവീവും റിയാദും തമ്മിലുള്ള നയതന്ത്രബന്ധം ശക്തിപ്പെടുന്നു എന്നതിന്റെ സൂചനയായാണ് സൗദി രാജകുമാരന്റെ പ്രസ്താവനയെ ലോകം വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: