തിരുവനന്തപുരം: കാഞ്ഞങ്ങാട് നെഹ്റു കോളേജ്് പ്രിന്‍സിപ്പലിനെ അവഹേളിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അമ്മയെക്കാളും ഉയര്‍ന്ന സ്ഥാനത്താണ് അധ്യാപികയെ കാണേണ്ടതെന്നും അത് വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വം നല്‍കുന്നവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് വിദ്യാഭ്യാസമന്ത്രി മറുപടി നല്കിയ ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
സ്ത്രീത്വത്തിനെതിരായ അപമാനം മാത്രമല്ല, അതിനേക്കാള്‍ ഗുരുതരമാണ് ഈ പ്രശ്നം. അധ്യാപികയെ അപമാനിക്കുന്നത് ആരും അംഗീകരിച്ചിട്ടില്ല. ഇത്തരം നടപടികള്‍ എസ്എഫ്ഐ എന്ന സംഘടന അംഗീകരിക്കില്ല. മുഖ്യമന്ത്രി പറഞ്ഞു.
മുപ്പത്തിമൂന്ന് വര്‍ഷത്തെ സര്‍വീസിനു ശേഷം വിരമിക്കുന്ന ഡോ. പി.വി. പുഷ്പജയ്ക്കു കഴിഞ്ഞ ദിവസം കോളേജില്‍ യാത്രയപ്പ് നല്‍കിയിരുന്നു. ഇതിനിടെയാണ് ഒരുകൂട്ടം വിദ്യാര്‍ഥികള്‍ പടക്കം പൊട്ടിച്ചു സംഭവം ആഘോഷിച്ചത്. ഒപ്പം കോളേജിന്റെ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ പ്രിന്‍സിപ്പലിന് ആദരാഞ്ജലി അര്‍പ്പിച്ചുള്ള പോസ്റ്ററും പ്രത്യക്ഷപ്പെട്ടു.
വിദ്യാര്‍ഥി മനസ്സില്‍ മരിച്ച പ്രിന്‍സിപ്പലിന് ആദരാഞ്ജലികള്‍. ദുരന്തം ഒഴിയുന്നു. ക്യാംപസ് സ്വതന്ത്രമാകുന്നു. നെഹ്റുവിന് ശാപമോക്ഷം’ എന്നിങ്ങനെയായിരുന്നു പോസ്റ്ററിലെ വരികള്‍. സംഭവത്തിനു പിന്നില്‍ എസ്എഫ്ഐ ആണെന്ന് ഡോ. പുഷ്പജ ആരോപിച്ചിരുന്നു. പ്രിന്‍സിപ്പലായി ചുമതലയേറ്റതു മുതല്‍ വിവിധ കാര്യങ്ങളില്‍ കോളേജിലെ എസ്എഫ്ഐയുമായി വിവിധ പ്രശ്നങ്ങളില്‍ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: