സത്സ്വരൂപ സാക്ഷാത്കാരത്തിന് സത്യ വദന ശീലത്തെ പല തലങ്ങളില്‍ സാധനയായി അനുഷ്ഠിക്കണം. അതുപോലെ ജ്ഞാന സ്വരൂപ നിഷ്ഠ ലഭിക്കാന്‍ സാനുകമ്പം അഹിംസാ സാധന അനുസരിക്കണം. ആനന്ദം പുറത്ത് അന്വേഷിക്കപ്പെടേണ്ട ഒന്നല്ല, അത് നമ്മുടെ സ്വരൂപമാണ് എന്ന് ഉപനിഷത്തുക്കള്‍ ഉദ്ബോധിപ്പിക്കുന്നു. സ്വാനുഭൂതി സമ്പന്നരായ ആചാര്യന്മാര് ഉദ്ഘോഷിക്കുന്നു. ഈ ബോധ്യനിര്വൃതി ഉറപ്പാക്കാന്‍ ബ്രഹ്മചര്യ നിഷ്ഠപാലിക്കേണ്ടതുണ്ട്.
ബ്രഹ്മചര്യം അവിവാഹിതരുടെ വ്രതമാണ് എന്ന് മാറ്റി നിര്‍ത്തിക്കൂടാ. ഏവരുടേയും ജന്മശ്രേയസ്സിന് അവശ്യം പാലിക്കേണ്ട മൂല്യമാണ് ബ്രഹ്മചര്യം. ഈ പ്രയോഗത്തിന് ഒരു പ്രാഥമിക അര്‍ത്ഥം അമിത ഭോഗത്തില്‍ ഏര്‍പ്പെടാതിരിക്കുക എന്നതാകുന്നു. ‘ബ്രഹ്മണി രമതേ, ബ്രഹ്മണി ചരതി’ എന്നീ അര്ത്ഥങ്ങളനുസരിച്ച് പ്രപഞ്ചാധാരവും കാരണവും ആയ തത്ത്വത്തില്‍ ( ബ്രഹ്മം / ആത്മാ) എപ്പോഴും ആമഗ്നരായിരിക്കുക, ആരമിക്കുക എന്ന നിലയില്‍ മനസ്സിലാക്കണം. അത് ലക്ഷ്യ നിഷ്ഠയാകുന്നു. ആനന്ദത്തിന് അന്യമായി ഒന്നിനേയും ആശ്രയിക്കാതിരിക്കാനുള്ള അറിവും പക്വതയും, ധൈര്യവുമാണ് സാധനാ തലത്തില്‍ ബ്രഹ്മചര്യം. സന്തോഷവും, സുഖവും വിഷയങ്ങളിലിരിക്കുന്നു എന്ന മുന്‍വിധിയെ ആവര്‍ത്തിച്ച് തിരുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഗാഢനിദ്രയില്‍ സുഖപ്രാപ്തിക്ക് അന്യമായ ഒരു വസ്തുവിന്റെയോ വ്യക്തിയുടേയോ അപേക്ഷയില്ലെന്ന് നമുക്കറിയാം. യുക്തിപരമായി തത്ത്വചിന്ത ചെയ്ത് വര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ആത്മനിഷ്ഠമായ ആനന്ദം ഉറക്കത്തിലെന്ന പോലെ ജാഗ്രത് വ്യവഹാരങ്ങളിലും നമുക്ക് നുകരാന്‍ കഴിയും.
ശരീരം തുടങ്ങിയ ഉപാധികളുമായി ലോക ജീവിതം നയിക്കുമ്പോള്‍ ജീവിതത്തിന് ആവശ്യമായ ചില വസ്തുതകള്‍ നേടിയെടുക്കുന്നതും പ്രയോജനപ്പെടുത്തുന്നതും തെറ്റല്ല. വ്യക്തി കുടുംബ സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതും അനിവാര്യമായിരിക്കും. എന്നാല്‍ ലോകഗതിയനുസരിച്ച് ചില കാര്യങ്ങള്‍ പ്രതീക്ഷിച്ചതു പോലെ സംഭവിക്കാതെ വരുമ്പോള്‍ നമ്മുടെ സ്വാസ്ഥ്യം ചോര്‍ന്നു പോകാതെ കാക്കാന്‍ കഴിയുന്നത് സ്വാശ്രയത്വമാണ്, സ്വാതന്ത്ര്യമാണ്. ബ്രഹ്മചര്യ നിഷ്ഠാപാലനം ഈ സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിക്കും.
‘ആഗതം ചേത് സ്വാഗതം കുര്യാത് ഗച്ഛന്തം താന്‍ ന നിവാരയേത്’. വരുന്നവയെ സസന്തോഷം സ്വീകരിച്ച് പ്രയോജനപ്പെടുത്താം. അകന്നു പോവുന്ന വസ്തുതകളെ തടഞ്ഞ് ഊര്‍ജ്ജ നഷ്ടം വരുത്താതിരിക്കാം. അനിവാര്യമായ പ്രകൃതി വ്യവസ്ഥകള്‍ നമുക്കു വേണ്ടി മാറി മറഞ്ഞു വരുന്നില്ല. ലോകത്തിന്റെ പ്രകൃതം നിരീക്ഷിച്ച് ഇക്കാര്യത്തില്‍ വിവേക സമീപനം വളര്‍ത്തിയെടുക്കാന്‍ സാധിക്കും. ലോകത്തിന്റെ പ്രകൃതം പഠിക്കാന്‍ ലളിതമായ രണ്ടു വഴികള്‍ അവലംബിക്കാവുന്നതാണ്. ഒന്ന് സ്വന്തം ഇന്നലെകളെ വിശകലനം ചെയ്ത് നോക്കുക. അപ്രതീക്ഷിതങ്ങളുടെ വരവും പോക്കും ധാരാളമുണ്ടായിട്ടുള്ളത് കണ്ടെത്താന്‍ കഴിയും. അവയ്ക്കു മുമ്പില്‍ നാം തളര്‍ന്നു പോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുള്ളതും പഠനത്തിന്നുപയോഗിക്കാം. ആ തളര്‍ച്ചകള്‍ ഉപകാരമൊന്നും വലുതായി ചെയ്തിട്ടില്ലെന്നു നമുക്കു മനസ്സിലാവും. മറ്റുള്ളവരുടെ അനുഭവങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതും ഇവിടെ സഹായകമാണ്.
ബ്രഹ്മചര്യാനുഷ്ഠാനത്തിന്റെ ഭാഗമായി സ്വയം ഉന്നയിക്കേണ്ട ചോദ്യമുണ്ട്. നമ്മള് സന്തുഷ്ടരാണോ? മറ്റുള്ളവരോടും ഇതേ അന്വേഷണമാവാം. സന്തുഷ്ടിയുണ്ടെന്നാണ് ഉത്തരമെങ്കിലും അതിനു പുറകെ സാധാരണയായി ഉടന്‍ ‘പക്ഷേ’ പ്രയോഗിക്കപ്പെടാറുണ്ട്. ആരും ആഴത്തില്‍ സന്തുഷ്ടരല്ല എന്നതാണ് ഇതിനര്‍ത്ഥം. ഇത് വിഷയ ലോക പരിമിതിയുടെ തെളിവാണ്. ഏതെങ്കിലും ഒരു വിഷയത്തില്‍ സുഖം ഉണ്ടെങ്കില്‍ ആ പദാര്‍ത്ഥം എല്ലാക്കാലത്തും എല്ലാവര്ക്കും സുഖം നല്‍കേണ്ടതായിരുന്നു. എല്ലാവര്ക്കും എല്ലാക്കാലത്തും ഒരു വിഷയവും സുഖം നല്‍കുന്നില്ല. ആനന്ദം ഒരോരുത്തരുടേയും സ്വരൂപമാണ്. ഏതെങ്കിലും ഒരു പദാര്‍ത്ഥത്തെ ആശ്രയിച്ച് നാം സുഖം അനുഭവിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം ആ വിഷയ ചിന്ത നമ്മില്‍ നിന്ന് നമ്മെ അകറ്റാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ്. വിഷയാനുഭവത്തില്‍ നാം വിഷയചിന്താമുക്തരായി നമ്മിലേക്ക് അടുക്കുന്നു, സുഖം അനുഭവിക്കുന്നു. അങ്ങനെ സുഖത്തിന് വിഷയങ്ങള്‍ നിമിത്തമാവുന്നതായി നാം തെറ്റിദ്ധരിച്ചു പോവുന്നു. ആത്മസുഖം അനുഭവിക്കാന്‍ വിഷയ ഉപാധികളുടെ ആവശ്യമില്ലെന്ന് ഉറച്ചാല്‍ ബ്രഹ്മചര്യ നിഷ്ഠയായി. (ജന്മജന്മാന്തര വാസനാ സമ്മര്‍ദ്ദം ഈ സമീപനത്തെ എളുപ്പമല്ലാതാക്കുന്നു എന്നതാണപകടം. കര്‍മ്മയോഗം ഇവിടെയാണ് പ്രസക്തമാവുന്നത്.)
തൈത്തരീയ ഉപനിഷത്തില്‍ ആനന്ദാനുഭവത്തിന്റെ തോതിനെ സംബന്ധിച്ച ഒരു പഠനം നല്കിയിരിക്കുന്നു. വിദ്യാസമ്പന്നനും, സദ്ഗുണ സമ്പന്നനുമായ ഒരു ചക്രവര്‍ത്തി യുവാവിന്റെ ആനന്ദത്തെ അവിടെ ഒരു മാനകമായെടുക്കുന്നു. ബ്രഹ്മാവിന്റെ (സ്രഷ്ടാവിന്റെ) ആനന്ദം മനുഷ്യ ആനന്ദത്തേക്കാള്‍ എത്രയോ മടങ്ങ് അധികമാണെന്ന് ഉപനിഷത് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ബ്രഹ്മാവിന്റെ ആനന്ദം സദ്ഗുരുപ്രസാദത്താല് വിഷയകാമനകള്‍ ജയിച്ച് ആത്മജ്ഞാനം നേടിയ വ്യക്തിക്ക് സുലഭമാണത്രേ. അതുകൊണ്ട് ഉപനിഷത് തത്ത്വങ്ങള്‍ ഗ്രഹിക്കാന്‍ പ്രയത്നിക്കുന്നതിനോടൊപ്പം ബ്രഹ്മചര്യ പാലനത്തിലും നമുക്കു ശ്രദ്ധിക്കാം. വിഷയ ഭോഗത്തില്‍ ആനന്ദമനുഭവിക്കുന്നതായി തോന്നുമ്പോഴൊക്കെ തോന്നലിനെ വിശകലനം ചെയ്ത് ബ്രഹ്മചര്യം എന്ന മൂല്യാനുസരണത്തില് ശ്രദ്ധയൂന്നാം. അങ്ങിനെ ലോക ജീവിതം അനുവര്ത്തിച്ചുകൊണ്ടുതന്നെ വിഷയ ഭോഗ സംബന്ധിയായ തീവ്രമായ ഇച്ഛയെ ജയിക്കാം. സച്ചിദാനന്ദ സ്വരൂപ ജ്ഞാനാനുഗ്രഹമായ മുക്തിക്ക് യോഗ്യരാകാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: