മുഹമ്മ: വേമ്പനാട്ടുകായലില്‍ ഓരുവെള്ളത്തിന്റെ അതിപ്രസരം; പാടത്ത് ശുദ്ധം ജലം കയറ്റാനാകാതെ കൃഷി കരിഞ്ഞുണങ്ങി.
മുഹമ്മ പെരുന്തുരുത്ത് കരി പാടശേഖരം ഉള്‍പ്പടെയുള്ള കുട്ടനാടന്‍ മേഖലയിലും കോട്ടയം ജില്ലയിലെ പതിനായിരക്കണക്കിന് ഏക്കര്‍ നിലങ്ങളിലുമാണ് ഓരു വെള്ള ഭീഷണി മൂലം തരിശ് കിടക്കുന്നത്. പോളപായല്‍ ചീഞ്ഞ് ദുര്‍ഗന്ധം പരത്തുന്നതും നെല്‍ കൃഷിക്കാരെയും പ്രദേശവാസികളെയും ദുരിതത്തിലാഴ്ത്തി.
തണ്ണീര്‍മുക്കം ബണ്ടിന്റെ തെക്ക് വേമ്പനാട്ടു കായലിലാണ് ഓരുവെള്ള ഭീഷണി നേരിടുന്നത്. ഷട്ടര്‍ താഴ്ത്തിയതിന് ശേഷം കായലിലെ ഉപ്പിന്റെ അംശം പതിനൊന്നു ശതമാനത്തിലധികമായിരിക്കുകയാണ്.
ശുദ്ധജല ലഭ്യതയ്ക്ക് വേണ്ടിയാണ് ബണ്ട് അടക്കാറുള്ളതെങ്കിലും നെല്‍കര്‍ഷകര്‍ക്ക് ഫലത്തില്‍ പ്രയോജനം ലഭിക്കുന്നില്ല. വെള്ളമില്ലാതെ പാടം വിണ്ട് കീറിയ അവസ്ഥയിലാണ്.
കൃഷി നശിച്ചതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടായത്. പരീക്ഷണാടിസ്ഥാനത്തില്‍ ഷട്ടറുകള്‍ ഒരുവര്‍ഷക്കാലം തുറന്നിട്ട് മാലിന്യങ്ങള്‍ നശിക്കാന്‍ അവസരമുണ്ടാക്കുകയകയും കാര്‍ഷിക കലണ്ടര്‍ ഏര്‍പ്പെടുത്തുകയും ചെയ്താല്‍ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: