അഹമ്മദാബാദ്: ഭാര്യയുടെ അനുമതിയില്ലാതെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്ന് ഗുജറാത്ത് ഹൈക്കോടതി. ഭര്‍ത്താവിനെതിരെ ഭാര്യ നല്കിയ ബലാല്‍സംഗ പരാതി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.
വിവാഹജീവിതത്തിലെ മാനഭംഗം നിയമവിരുദ്ധമാക്കിയാല്‍ മാത്രമേ ദാമ്പത്യത്തിലെ വിനാശകരമായ മനോഭാവങ്ങള്‍ക്ക് തടയിടാനാകുവെന്ന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജെ.ബി. പര്‍ദ്ദിവാല പറഞ്ഞു. എന്നാല്‍ ഹര്‍ജിയില്‍ ബലാല്‍സംഗം പരാമര്‍ശിക്കുന്ന ഐപിസി 376ഉം പ്രകൃതി വിരുദ്ധ പീഡനം പരാമര്‍ശിക്കുന്ന ഐപിസി 377 വകുപ്പും ചേര്‍ത്ത് ഭര്‍ത്താവിനെതിരെ നടപടിയെടുക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കോടതി ലൈംഗികപീഡനം പരാമര്‍ശിക്കുന്ന ഐപിസി 354ഉം ഭര്‍ത്താവും ബന്ധുക്കളും ക്രൂരമായി മര്‍ദ്ദിക്കുന്നതിനെതിരെയുള്ള 498ഉം വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടു.
വിവാഹിതരും അവിവാഹിതരുമായ സ്ത്രീകള്‍ക്കെല്ലാം തുല്യ സംരക്ഷണമാണ് ആവശ്യം. ഇത് നല്‍കാത്ത നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എല്ലാവരും മുന്നോട്ടു വരണമെന്നും ജസ്റ്റിസ് പര്‍ദ്ദിവാല ആവശ്യപ്പെട്ടു. വിവാഹജീവിതത്തിലെ പീഡനം ഭര്ത്താക്കന്മാരുടെ അവകാശമല്ല. മറിച്ച് അത് കുറ്റകരവും അനീതിയുമാണെന്നും കോടതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: