അങ്കമാലി: റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച അങ്കമാലി വേങ്ങൂര്‍ സ്വദേശി അരുണ്‍രാജ് (28) ഏഴുപേരിലൂടെ ഇനിയും ജീവിക്കും. വേര്‍പാടിന്റെ വേദനയിലും മകന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ പിതാവ് രാജന്റെ തീരുമാനത്തിലൂടെ കേരളത്തില്‍ ഏറ്റവും അധികം അവയങ്ങള്‍ ദാനം ചെയ്ത വ്യക്തികൂടിയാകും അരുണ്‍. ചൊവ്വാഴ്ച രാവിലെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലൂടെയാണ് അരുണ്‍ രാജിന്റെ ഹൃദയവും വൃക്കകളും കണ്ണുകളും കൈകളും കരളും എടുത്തത്.
കേരളത്തില്‍ അനുയോജ്യരായവരെ കണ്ടെത്താത്തതിനെ തുടര്‍ന്ന് ഹൃദയം ചെന്നൈ ഫോര്‍ട്ടിസ് മലര് ആശുപത്രിയിലെ 19കാരനാണ് നല്‍കിയത്. തമിഴ്നാട് സര്‍ക്കാരിന്റെ അവയവദാന ഏജന്‍സിയുമായി ബന്ധപ്പെട്ടാണ് കണ്ടെത്തിയത്. പ്രത്യേക ഗ്രീന്‍പാതയൊരുക്കി വിമാനത്താവളലെത്തിച്ച് വിമാനമാര്‍ഗം ഹൃദയം ചെന്നൈയിലേക്ക് കൊണ്ടുപോയി.
പത്തനംതിട്ട ജില്ലയിലെ ചന്ദനപ്പള്ളി സ്വദേശി ജോര്‍ജ്ജ് വര്‍ഗ്ഗീസ് (60) നാണ് കരള്‍ ലഭിച്ചത്. കാഞ്ഞിരപ്പള്ളി കനകമല സ്വദേശി ജോബീസ് ഡേവീസ് (32) എറണാകുളം സ്വദേശി അഖില്‍ മോഹന്‍ എന്നിവര്‍ക്ക് വൃക്കകള്‍ നല്കി. നേത്രപടലത്തിന്റെ തകരാറുമൂലം ഇരുട്ടില്‍ കഴിയുന്ന രണ്ട് പേര്‍ക്ക് ഇന്ന് രാവിലെ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നടക്കുന്ന ശസ്ത്രക്രിയയില്‍ കണ്ണുകള്‍ വച്ചുപിടിപ്പിക്കും. തമിഴ്നാട് സ്വദേശി വീട്ടമ്മയായ ലിങ്ക സെല്‍വി (49) നാണ് രണ്ട് കൈകളും വച്ച് പിടിപ്പിക്കുന്നത്.
ഇന്നലെ രാവിലെ പത്ത് മണിയ്ക്ക് ചെന്നൈ ഫോര്‍ട്ടിസ് മലര് ആശുപത്രിയിലെ ഡോക്ടര്‍ മോഹനന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹൃദയശസ്ത്രക്രിയ 12 മണിയോടുകൂടി പൂര്‍ത്തിയായി. ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ കൈകളും എടുത്തു.
തുടര്‍ന്ന് ഡോ. ബിനോജ്, ഡോ. ബിജു എന്നിവരുടെ നേതൃത്വത്തില്‍ വൃക്കകളും കരളും എടുത്തു. ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ ന്യൂറോ സര്ജ്ജന് ഡോ. അര്ജ്ജുന് ചാക്കോ, കാര്‍ഡിയോളജി മേധാവി ഡോ.സ്റ്റിജി ജോസഫ്, ഡോ. എ. കെ. റഫീക്ക്, സര്‍ജ്ജറി വിഭാഗം മേജര്‍ ഡോ. രാജേഷ്, യൂറോളജിസ്റ്റ് ഡോ. ജോണ്‍ എബ്രഹാം, ഡോ. ജോസഫ് പോള്‍ എന്നിവരും ശസ്ത്രക്രിയകളില്‍ പങ്ക് ചേര്‍ന്നു. ഏറ്റവും ഒടുവില്‍ ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയിലെ നേത്ര ബാങ്കിലെ വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തില്‍ കണ്ണുകള്‍ എടുത്തു.
നെടുമ്പാശ്ശേരിയ്ക്കടുത്ത് ഉണ്ടായ വാഹനപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അരുണിനെ ഞായറാഴ്ച വൈകിട്ടോടെയാണ് അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അങ്കമാലി വേങ്ങൂര്‍ അംബേദ്കര്‍ കോളനിയില്‍ ചേരാമ്പിള്ളി വീട്ടില്‍ രാജന് സീത ദമ്പതികളുടെ മൂത്തമകനാണ് അരുണ്‍. അനിയന് അഖില്‍ രാജ് സിംഗപ്പൂരിലാണ്. അരുണ്‍ നെടുമ്പാശ്ശേരി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ കാര്‍ഗോ ജീവനക്കാരനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: