കോട്ടയം: സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ പ്രതിരോധക്കോട്ട തീര്‍ത്ത മളളൂശ്ശേരി സ്വദേശി ജസ്റ്റിന് ജോര്‍ജിന് നാടിന്റെ സ്നേഹാദരം. പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫിയില്‍ മുത്തമിടുന്നതിന് സഹായകമായത് കേരളത്തിന്റെ ആടിയുലയാത്ത പ്രതിരോധമായിരുന്നു. ഫൈനലില്‍ ഒരു ഗോളിന് വഴിയൊരുക്കുകയും മൂന്നാം പെനാല്‍റ്റി ഗോളാക്കുകയും ചെയ്ത ജസ്റ്റിന് കേരളത്തിനും കോട്ടയത്തിനും അഭിമാനമായി.
തിങ്കളാഴ്ച രാത്രിയില്‍ നാട്ടിലെത്തിയ ജസ്റ്റിനെ നാട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്ന് വരവേറ്റു. സാധാരണ കുടുംബത്തില്‍ ജനിച്ച ജസ്റ്റിന് കോട്ടയം ബസേലിയസ് കോളേജിലെ ഒന്നാം വര്‍ഷ ബി.എ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയാണ്.നിലവില്‍ ഗോകുലം എഫ്.സിയുടെ താരമാണ്. മഹാരാഷ്ടയുമായുള്ള മത്സരത്തില്‍ പരിക്കേറ്റ ജസ്റ്റിന് കലാശക്കളിയില്‍ ഇറങ്ങാന്‍ സാധിക്കുമോ എന്ന ആശങ്ക ഉണ്ടയായിരുന്നു. എന്നാല്‍ ഫൈനലില്‍ രണ്ടാം പകുതിയില്‍ ഇറങ്ങി ടീമിന്റെ കിരീടത്തിലേക്ക് വഴിമരുന്നിട്ടു കൊടുത്തു.
ഏഴ-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജസ്റ്റിന് ഫുട്ബോള്‍ കമ്പം കയറിയത്. ആദ്യം മുന്നേറ്റ നിരയിലായിരുന്നുവെങ്കിലും പിന്നീട് ഇറങ്ങി കളിച്ച് തുടങ്ങി. പനമ്പള്ളി നഗറിലെ സ്പോര്‍ട്സ് സ്കൂളില്‍ പ്രവേശനം ലഭിച്ച ജസ്റ്റിന് പിന്നീട് ബെംഗ്ലൂരു എഫ്.സിയിലും ഒരു വര്‍ഷത്തെ പരിശീലനം നേടിയിട്ടുണ്ട്. സര്‍വ്വകലാശാല മത്സരങ്ങളിലും തിളങ്ങിയിട്ടുണ്ട്. ജോര്‍ജ് കുട്ടിയുടെയും ജെസ്സിയുടെയും മകനാണ്.
ജസ്റ്റിനെ കൂടാതെ ടീമിലെ സഹകളിക്കാരയായിരുന്ന കെ.പി.രാഹുലും ജിയാദ് ഹസനും ബസേലിയസ് വാര്‍ത്തെടുത്ത താരങ്ങളാണ്. നിര്‍ണ്ണായകമായ മിസോറാമുമായിട്ടുള്ള കളിയില്‍ ഏക ഗോള്‍ നേടിയത് രാഹുലാണ്. കാസര്‍കോഡ് സ്വദേശിയാണ്. ജസ്റ്റിനെ പോലെ തന്നെ രാഹുലും ഗോകുലം എഫ്.സിയുടെ താരമാണ്. കേരളത്തിന് സന്തോഷം തീര്‍ത്ത മൂന്ന് താരങ്ങള്‍ക്കും സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് കോളേജ് അധികൃതര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: