കോട്ടയം: ആയിരക്കണക്കിന് പാവപ്പെട്ടവരായ രോഗികളുടെ ആശ്രയമായ കോട്ടയത്തെ ജനറല്‍ ആശുപത്രിയുടെ നിയന്ത്രണത്തിനായി നഗരസഭയും ജില്ലാപഞ്ചായത്തും തമ്മില്‍ വടംവലി മുറുകി. സര്‍ക്കാര്‍ ആതുരാലയങ്ങള്‍ അതാത് തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിന് കീഴിലായപ്പോഴാണ് ജനറല്‍ ആശുപത്രി കോട്ടയം നഗരസഭയ്ക്ക് ലഭിച്ചത്. ഇതിന് മുമ്പ് ജില്ലാ ആശുപത്രിയായിരുന്നപ്പോള്‍ ജില്ലാപഞ്ചായത്തിനായിരുന്നു ആശുപത്രിയുടെ നിയന്ത്രണം. എന്നാല്‍ ആശുപത്രിയുടെ കാര്യങ്ങള്‍ നടത്തികൊണ്ടു പോകാന്‍ നഗരസഭയ്ക്ക് ഇപ്പോള്‍ സാമ്പത്തികമില്ലെന്ന സ്ഥിതി വന്നതോടെ ആശുപത്രി ജില്ലാപഞ്ചായത്തിന് മടക്കി നല്‍കണമെന്ന ആവശ്യം ശക്തമായി.
നഗരസഭയുടെ സാമ്പത്തിക പ്രയാസം മൂലം ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചെന്നാണ് ആക്ഷേപം. ഇക്കഴിഞ്ഞ ബജറ്റിലും കാര്യമായ വിഹിതം മാറ്റി വച്ചില്ലെന്നും പരാതിയുണ്ട്. ഈ സാഹചര്യത്തില്‍ ജനറല്‍ ആശുപത്രിയുടെ നിയന്ത്രണം ജില്ലാപഞ്ചായത്തിന് നല്‍കണമെന്ന ആശുപത്രി വികസന സമിതിയിലും അഭിപ്രായമുയര്‍ന്നു. അതേ സമയം കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭ ആശുപത്രി ജില്ലാപഞ്ചായത്തിന് വിട്ട് കൊടുക്കില്ലെന്ന നിലപാടിലാണ്. സിപിഎം പിന്തുണയോടെ മാണി വിഭാഗം ഭരിക്കുന്ന ജില്ലാപഞ്ചായത്തിനെ ഏല്പിക്കാനുള്ള നീക്കത്തെ അവര്‍ ശക്തമായി എതിര്‍ക്കുകയാണ്.
ആശുപത്രിയിലെ സിസിടിവി ക്യാമറകള്‍ പണിമുടക്കിയിട്ടും നന്നാക്കിയില്ല. പേ ആന്‍ഡ് പാര്‍്ക്ക് സംവിധാനം തുടങ്ങിയില്ല, കേടായ ആശുപത്രി ഉപകരണങ്ങള്‍ക്ക് പകരം പുതിയവ വാങ്ങിയില്ല , ബജറ്റില്‍ ഫണ്ട് മാറ്റി വച്ചില്ല തുടങ്ങിയ ആരോപണങ്ങളാണ് നഗരസഭയ്ക്കതിരെ ഉയര്‍ന്നത്. എന്നാല്‍ ബജറ്റില്‍ തനതു ഫണ്ടില്‍ നിന്ന് 50 ലക്ഷം രൂപയും കാന്‍സര്‍ പരിശോധന സംവിധാനം ഏര്‍പ്പെടുത്തുന്നതിന് 90 ലക്ഷം രൂപയും വക കൊള്ളിച്ചതായി നഗരസഭാധികൃതര്‍ വ്യക്തമാക്കി.സര്‍ക്കാരില്‍ നിന്ന് മതിയായ ഫണ്ട് ലഭിക്കാത്തതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നമെന്നും നഗരസഭാധികൃതര്‍ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സര്‍ക്കാര്‍ ഗ്രാന്റുകള്‍ തടഞ്ഞ് വച്ചിരിക്കുകയാണെന്നും നഗരസഭാ നേതൃത്വം കുറ്റപ്പെടുത്തി.
അതേ സമയം ജില്ലാപഞ്ചാത്തിനെ ആശുപത്രിയെ ഏല്പിക്കുന്നതാണ് ഉചിതമെന്ന ചിന്തയാണ് ആരോഗ്യവകുപ്പിനുള്ളത്. നഗരസഭയെ അപേക്ഷിച്ച് ജില്ലാപഞ്ചായത്തിനാണ് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയുള്ളതെന്നാണ് ആരോഗ്യവകുപ്പ് ഇതിന് കാരണമായി പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: