കോട്ടയം: കാക്കി ഇട്ട് പോലീസ് നിയമലംഘനം നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. ഹരിദാസ്. ചങ്ങനാശ്ശേരി എന്‍എസ്എസ് ഹിന്ദുകോളേജില്‍ കുഴഞ്ഞുവീണ് മരിച്ച എഎസ്ഐ ഏലീയാസിന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഗുഡാലോചനയും സംഘപരിവാര്‍ പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റു ചെയ്ത് പീഡിപ്പിച്ചതും പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കളക്ട്രേറ്റിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏലിയാസിന്റെ മരണത്തെ തുടര്‍ന്ന് സംഘപ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ചു. ഇതിനു ചുക്കാന്‍ പിടിച്ച ഇടത് രാഷ്ട്രീയ നേതാക്കളും അവരുടെ ആജ്ഞാനുവര്‍ത്തികളായ പോലീസുമാണ് യഥാര്‍ത്ഥ പ്രതികള്‍. പത്തുവര്‍ഷങ്ങള്‍ക്കുശേഷം ഈ സത്യം പുറത്തുവന്നിരിക്കുകയാണ്. ഏലിയാസ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും പുറത്തുവന്നു. എന്നിട്ടും അന്നത്തെ കോട്ടയം ഈസ്റ്റ് സിഐ ആയിരുന്ന വി.ജി. വിനോദ്കുമാര്‍ സംഘപ്രവര്ത്തകരുടെമേല് കുറ്റം ചുമത്തുകയായിരുന്നു. ഈ ഉദ്യോഗസ്ഥന് ഇപ്പോള്‍ പാലായിലും സംഘപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നു. ഹിന്ദു സംഘടനയോടും പ്രസ്ഥാനങ്ങളോടും സംസ്ഥാനത്തെമ്പാടും കടന്നാക്രമണങ്ങള്‍ നടന്നുവരുന്നു. ഇതിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുന്നവരെയും കള്ളക്കേസുകള്‍ എടുത്ത് തുറുങ്കിലടയ്ക്കുകയാണ്. പാലായില്‍ സമീപകാലത്തുണ്ടായതും ഇതേ രീതിയിലുള്ള നീതിനിഷേധമാണ്.
ഐഎസ് ഭീകരപ്രവര്‍ത്തനത്തെപ്പറ്റി തെളിവുകള്‍ ഉള്‍പ്പെടെ വിവരം നല്‍കിയിട്ടും ഭരണക്കാര്‍ നടപടിക്കു തയ്യാറായില്ല. രാജ്യസ്നേഹികള്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. നിയമലംഘനമല്ല ആര്‍എസ്എസിന്റേത്. നിയമാനുസരണം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമിച്ചാല്‍ അത് നടക്കാന്‍ പോകുന്നില്ലെന്ന് കെ.പി. ഹരിദാസ് പറഞ്ഞു.
ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ഡി. ശശികുമാര്‍ അദ്ധ്യക്ഷനായി. ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി, ചങ്ങനാശ്ശേരി നിയോജകമണ്ഡലം സെക്രട്ടറി മനോജ്, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എന്‍. നളിനാക്ഷന്, കെ.യു. ശാന്തകുമാര്‍, എസ്എന്‍ഡിപി മീനച്ചില്‍ മേഖലാ ജനറല്‍ സെക്രട്ടറി കെ.എം. സന്തോഷ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: