പൊന്‍കുന്നം: പോലീസ് പരിശോധനകള്‍ക്കിടയിലും പൊന്‍കുന്നം മേഖലയില്‍ ബൈക്ക് മോഷണം പതിവായി. മണ്ണംപ്ലാവ് ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന തെക്കേത്തുകവല സ്വദേശി ദിപക് ചന്ദ്രന്റെ പള്‍സര്‍ ബൈക്ക് തിങ്കളാഴ്ച മോഷണം പോയി. ഞായറാഴ്ച ബൈക്ക് ബാങ്കിന് മുന്നില്‍ പാര്‍ക്ക് ചെയ്ത ശേഷം കുമളിക്ക് പോയ ദീപക് മടങ്ങി വന്ന് നോക്കുമ്പോള്‍ ബൈക്ക് മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. ബാങ്കില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ദീപക് പൊന്‍കുന്നം പോലീസില്‍ പരാതി നല്കി.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി മേഖലയില്‍ ബൈക്ക് മോഷണം പതിവായിരിക്കുകയാണ്. പാര്‍ക്കിംങ് മൈതാനത്തു നിന്ന് പൂട്ടി വച്ചിരിക്കുന്ന ബൈക്കുകള്‍ വരെ മോഷണം പോകുന്നതോടെ ഉടമകള്‍ കൂടുതല്‍ കരുതേണ്ടിയിരിക്കുന്നു.
പൊന്‍കുന്നത്ത് പാര്‍ക്കിംങ് മൈതാനത്ത് നിന്ന് കടത്തിയ ബൈക്ക് രണ്ടു ദിവസത്തിനു ശേഷം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച പ്രിയാ ബില്‍ഡിംഗില്‍ നിന്നും ബൈക്ക് മോഷണം പോയി.
ഇവിടെ വാടകയ്ക്ക് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയുടെ ബൈക്കാണ് രാത്രി മോഷണം പോയത്. കഴിഞ്ഞ മാസം പൊന്‍കുന്നം പുതിയകാവിന് കിഴക്കേനടയില്‍ വെച്ചിരുന്ന ബൈക്ക് നഷ്ടപ്പെട്ടു. കഴിഞ്ഞയാഴ്ച പകല്‍ സമയത്ത് മുണ്ടക്കയത്ത് നിന്നും മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പെട്ടതിനെ തുടര്‍ന്ന് പൈങ്ങണയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ചിറക്കടവ് ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലിരുന്ന ബൈക്ക് നഷ്ടപ്പെട്ടു. പിന്നീടിത് മണക്കാട്ട് ഭാഗത്തു നിന്നും ലഭിച്ചു.
ബൈക്ക് പൊളിച്ചു വില്‍ക്കലല്ല കവര്‍ച്ചക്കാരുടെ ലക്ഷ്യമെന്നാണ് സംശയമുയരുന്നത്. കിഴക്കന്‍ മേഖലയില്‍ അടുത്തിടെ കഞ്ചാവ് കടത്ത് ഏറിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഗൂഢസംഘങ്ങള്‍ ഇരുചക്രവാഹനങ്ങള്‍ തട്ടിയെടുക്കുന്നതെന്ന സംശയമുയരുന്നുണ്ട്. മോഷ്ടിച്ച ബൈക്കില്‍ ലഹരിമരുന്നു കടത്തിനിടെ പിടിക്കപ്പെടാനുള്ള സാഹചര്യമുണ്ടായാല്‍ ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടാല്‍ തിരിച്ചറിയപ്പെടില്ല. ഉടമയ്ക്കാകും കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: