ഇന്നലെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അക്രമ സംഭവങ്ങളും കൊള്ളിവയ്പ്പും നടന്നു. ഭാരത് ബന്ദിനോടനുബന്ധിച്ചുണ്ടായ അക്രമങ്ങളില്‍ എട്ട് പേര്‍ക്ക് ജീവഹാനി ഉണ്ടായി. മധ്യപ്രദേശില്‍ ആറും, ഉത്തര്‍പ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളില്‍ ഓരോരുത്തര് വീതവുമാണ് മരണമടഞ്ഞത്. പോലീസും, പ്രക്ഷോഭകരും തമ്മില്‍ ചിലയിടങ്ങളില്‍ ഏറ്റുമുട്ടലും ഉണ്ടായി. അക്രമത്തില്‍ കൊല്ലപ്പെട്ടവരോടുള്ള എന്റെ അഗാധ ദുഃഖം അറിയിക്കാന്‍ ആഗ്രഹിക്കുന്നു.
സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ഉണ്ടായ രോഷം ഞാന്‍ മനസ്സിലാക്കുന്നു. ഈ കേസ്സില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു കക്ഷിയല്ലെന്ന് സഭയെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പട്ടികജാതി പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു തരത്തിലുള്ള ശ്രമവും നടത്തിയിട്ടില്ലെന്ന് മാത്രമല്ല, നിയമം കൂടുതല്‍ ശക്തിപ്പെടുത്താന്‍ തീരുമാനമെടുക്കുകയാണ് ചെയ്തിട്ടുള്ളതെന്ന് ഈ സഭയിലൂടെ ജനങ്ങള്‍ക്ക് ഉറപ്പ് നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. 1995-ല്‍ പട്ടിക ജാതി, പട്ടികവര്‍ഗ്ഗ പീഡന നിരോധന നിയമം ഗവണ്മെന്റ് പാസ്സാക്കിയിരുന്നു. ഇതിന്റെ ഭാഗമായി പുതിയ കുറ്റകൃത്യങ്ങള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. കുറ്റപത്രം ഫയല്‍ ചെയ്യാനുള്ള താമസംകൊണ്ട് പീഡനത്തിന് ഇരയായവരും സാക്ഷികളും സ്വാധീനിക്കപ്പെടുകയോ, നിശ്ശബ്ദരാക്കപ്പെടുകയോ ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവരെ സംരക്ഷിക്കാനായിട്ടാണ് സാക്ഷികളെ സംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയത്. ഇരകള്‍ക്കുള്ള നഷ്ടപരിഹാരവും വര്‍ദ്ധിപ്പിച്ചു. നിയമം നടപ്പാക്കുന്നതില്‍ അലംഭാവം കാട്ടുന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനുള്ള പുതിയ വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ ക്ഷേമത്തില്‍ ഗവണ്മെന്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് നിങ്ങള്‍ക്ക് ഉറപ്പ് നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു.
സുപ്രീംകോടതി വിധി വന്നയുടന്‍ ഒരു പുനഃപരിശോധനാ ഹര്‍ജി നല്കാന് തീരുമാനമെടുത്തിരുന്നു. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന് അറ്റോണി ജനറല്‍ സുപ്രീം കോടതിയില്‍ അപേക്ഷിക്കുകയും ചെയ്തു. ഇക്കാര്യത്തിലുള്ള ഗവണ്മെന്റിന്റെ സത്വര നടപടിയാണ് ഇത് വ്യക്തമാക്കുന്നത്. ഒപ്പം പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാരുടെ താല്പര്യങ്ങള് സംരക്ഷിക്കുമെന്ന ഉദ്ദേശ്യത്തില്‍ യാതൊരു സംശയത്തിനും ഇടയില്ലെന്നും. ഈ മാസം 20-ന് സുപ്രീം കോടതി വിധി പുറപ്പെടുവിച്ച ശേഷം വെറും ആറ് പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഒട്ടും സമയം പാഴാക്കാതെയാണ് സുപ്രീം കോടതിയില്‍ ഗവണ്മെന്റ് പുനഃപരിശോധനാ ഹര്‍ജി ഫയല്‍ ചെയ്തത്.
സംവരണ വിഷയത്തില്‍ വ്യാപകമായി ഉണ്ടായിട്ടുള്ള അപവാദ പ്രചാരണം വ്യാജവും, അടിസ്ഥാന രഹിതവുമാണെന്നും നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരുടെ താല്പര്യങ്ങള് സംരക്ഷിക്കുന്നതിന് ഗവണ്മെന്റ് പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധമാണ്. ഒരുതരത്തിലുമുള്ള ക്രമസമാധാന ലംഘനവും ഉണ്ടാകരുതെന്നും ജനങ്ങളുടെ ജീവന്റെയും, സ്വത്തിന്റെയും സംരക്ഷണം ഉറപ്പ് വരുത്തണമെന്നും എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് എല്ലാ സഹായങ്ങളും നല്‍കിയിട്ടുണ്ട്. സംസ്ഥാന ഗവണ്മെന്റുകളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി വരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. സമാധാനവും ഐക്യവും പുലര്‍ത്താന്‍ എല്ലാ പൗരന്മാരോടും ഈ സഭയിലൂടെ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിനായി സഹകരിക്കാന്‍ എല്ലാ രാഷ്ട്രീയകക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: