ഇരിട്ടി: സോളാര്‍ വൈദ്യുതി ഉത്പാദനത്തിനായി ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതിയുടെ കനാല്‍ ടോപ്പില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ സമീപത്തെ മലയിലെ കൂറ്റന്‍ കരിങ്കല്‍ പാറ വീണ് തകര്‍ന്നു. ലക്ഷങ്ങളുടെ നാശത്തിനൊപ്പം ഇതില്‍ നിന്നുമുള്ള വൈദ്യുതി ഉത്പാദനവും നിലച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച കനാലിന് സമീപത്തെ വലിയ കുന്നില്‍ നിന്നും കൂറ്റന്‍ കരിങ്കല്‍ പാറ താഴേക്ക് പതിച്ചത്. കുത്തനെയുള്ള കുന്നില്‍ നിന്നും വീണ പാറ തെറിച്ച് കനാലിന് മുകളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ക്കു മുകളില്‍ പതിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ ഇരുപത്തഞ്ചിലേറെ പാനലുകള്‍ തകരുകയും, ഇത് സ്ഥാപിച്ച കൂറ്റന്‍ ഇരുമ്പ് ബീമുകള്‍ ഒടിയുകയും ചെയ്തു. വൈദ്യുതി പ്രവഹിച്ചിരുന്നതിനാല്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം പാനലുകള്‍ തമ്മില്‍ ബന്ധിപ്പിച്ച വയറുകളും ഇരുമ്പു പൈപ്പുകളും മറ്റും കത്തി ഉരുകിയ നിലയിലായി. പല പാനലുകളും കനാലിലെ വെള്ളത്തില്‍ വീണു നശിച്ചു.
കേരളത്തില്‍ ആദ്യമായി ട്രഞ്ച് വിയര് സംവിധാനത്തില്‍ പ്രവര്‍ത്തനക്ഷമമാക്കിയ 15 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ബാരാപ്പോള്‍ മിനി വൈദ്യുത പദ്ധതിക്കൊപ്പം ഇതിന്റെ നാല് കിലോമീറ്ററോളം വരുന്ന കനാലിന്റെ മുകളിലില്‍ ആയിരത്തിലേറെ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചാണ് സോളാര്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. നാല് മെഗാവാട്ട് ശേഷിയാണ് ഇതിനുള്ളത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞില്ലെങ്കിലും ഒരു വര്‍ഷത്തോളമായി വൈദ്യുതി ഉത്പാദനം നടക്കുന്നുണ്ട്. പദ്ധതിയുടെ കനാലിനു സമീപത്തെ കുന്നിനു മുകളിലൂടെ പോകുന്ന റോഡിന്റെ പണിക്കിടെയാണ് കരിങ്കല്‍ പാറ ഇളകി താഴേക്കു വീണതെന്നാണ് പറയുന്നത്. പദ്ധതി പ്രവര്‍ത്തനത്തിന് തടസ്സമാവുന്ന ഇത്തരം പ്രവര്‍ത്തികള്‍ അനുവദിക്കാന്‍ പാടില്ലെന്നും അഭിപ്രായം ഉയരുന്നുണ്ട്. താഴേക്ക് പതിച്ച കരിങ്കല്‍ പാറ സോളാര്‍ പാനലുകള്‍ക്കു മുകളില്‍ തന്നെ താങ്ങി നില്ക്കുന്ന അവസ്ഥയിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: