കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത സംഭവത്തില്‍ ഉന്നതതല അന്വേഷണം തുടങ്ങി. സംഭവം അട്ടിമറിയാണെന്ന് സംശയിക്കുന്നു.
ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ജയിലിലെ 20 ഓളം കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടത്. ആദ്യം വാറണ്ട് സെക്ഷനിലെ കമ്പ്യൂട്ടറും പിന്നീട് മറ്റ് കമ്പ്യൂട്ടറുകളും ഹാക്ക് ചെയ്യുകയായിരുന്നു. ഹാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകള്‍ നാല് ദിവസം കഴിഞ്ഞിട്ടും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കണ്ണൂരിലെ ചില സാങ്കേതിക വിദഗ്ധര്‍ ജയിലിലെത്തി പരിശോധ നടത്തിയെങ്കിലും ഇത് വിജയിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് തിരുവനന്തപുരത്തു നിന്നുള്ള ഹൈടെക് വിദഗ്ദ സംഘം ഇന്ന് ജയിലിലെത്തി കമ്പ്യൂട്ടറുകള്‍ പരിശോധിക്കും.
കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്നതും ശിക്ഷയില്‍ കഴിയുന്നതുമായ തടവുകാരുടെ വിവരങ്ങളെല്ലാം നഷ്ടപ്പെട്ടതായി സൂചനുണ്ട്. തടവുകാരെക്കുറിച്ചുള്ള കോടതി രേഖകളും നഷ്ടപ്പെട്ടവയില്‍പ്പെടും. സംഭവത്തില്‍ പുറമേ നിന്നുള്ളവര്‍ക്ക് പങ്കുണ്ടോ എന്നും ഉന്നതതല സംഘം അന്വേഷിക്കും. കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്ത സംഭവം ജയിലധികൃതര്‍ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: